2030ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ആരംഭിക്കുന്നതിനായി ദോഹയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ പറഞ്ഞു.

ഖത്തറുമായുള്ള വ്യാപാര കരാർ അടുത്ത വർഷം മധ്യത്തിലോ 2026 മൂന്നാം പാദത്തിലോ അന്തിമമാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. നിർദിഷ്ട എഫ്ടിഎയുടെ നിബന്ധനകൾ ഇപ്പോഴും ചർച്ചയിലാണ്. ഈ ആഴ്ച അന്തിമരൂപം നൽകാൻ സാധ്യതയുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം ഖത്തർ വാണിജ്യ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി (Sheikh Faisal bin Thani bin Faisal Al Thani) ഗോയൽ ചർച്ച നടത്തിയിരുന്നു.
ഖത്തർ സന്ദർശനത്തിനിടെ ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ (India–Qatar Joint Commission on Economic and Commercial Cooperation) പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു. ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സംരംഭകർ ചടങ്ങിൽ പങ്കെടുത്തു. നയതന്ത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും തീരുമാനമായിരുന്നു. ഇത് മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും ഖത്തറും ആവർത്തിച്ചു.
india and qatar aim to double their annual trade to $30 billion by 2030, as minister piyush goyal visits doha to push for a free trade agreement (fta).