15% ജീവനക്കാരെ പിരിച്ചുവിടാൻ ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ (Amazon). കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് വകുപ്പിൽ നിന്നുള്ള പിരിച്ചുവിടലുകൾക്കു പുറമേ മറ്റ് ചില തസ്തികകളും ആമസോൺ കുറയ്ക്കാൻ പദ്ധതിയിടുന്നതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പീപ്പിൾ എക്സ്പീരിയൻസ് ടെക്നോളജി ടീം അല്ലെങ്കിൽ പിടിഎക്സ് എന്നറിയപ്പെടുന്ന ആമസോണിന്റെ എച്ച്ആർ വകുപ്പിൽ നിന്നാണ് ഭൂരിഭാഗം പിരിച്ചുവിടലുകളും. അതേസമയം ഉപഭോക്തൃ ബിസിനസ്സ് പോലുള്ള മറ്റ് വകുപ്പുകൾക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടിസിഎസ് , ആക്സെഞ്ചർ, മൈക്രോസോഫ്റ്റ്, സെയിൽസ്ഫോഴ്സ്, ഗൂഗിൾ തുടങ്ങിയ വൻകിട ഐടി കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വളർച്ചയ്ക്കിടയിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി പിരിച്ചുവിടലുകൾ നടത്തുകയാണ്.

2025-26 സാമ്പത്തിക വർഷത്തിൽ ടിസിഎസ് ഏകദേശം 12000 ജീവനക്കാരെ (അതായത് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ഏകദേശം 2% പേരെ) പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. പുനസംഘടനാ പദ്ധതികളും എഐ വിപുലീകരണത്തിനായുള്ള പ്രേരണയുമാണ് ഇതിനുപിന്നിലെ ഘടകങ്ങൾ. വിപ്രോയുടെ കാര്യത്തിൽ, പിരിച്ചുവിടലുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ ചിലവ് കാര്യക്ഷമതയും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഐടി ഭീമൻ 24516 ജോലികൾ വെട്ടിക്കുറച്ചതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഗോള ഐടി സേവന ഭീമനായ ആക്സെഞ്ചർ 2025 സെപ്റ്റംബറിൽ തങ്ങളുടെ ആഗോള ജീവനക്കാരിൽ 11000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. സെയിൽസ്ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫും 4000 കസ്റ്റമർ സപ്പോർട്ട് ജീവനക്കാരെ വെട്ടിക്കുറച്ചതായി അറിയിച്ചിരുന്നു.
amazon plans to lay off 15% of employees, mostly from hr, joining tcs, accenture, microsoft, and google in mass tech layoffs driven by efficiency and ai.