ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീൻ നവംബർ അവസാന വാരത്തിൽ ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഉൾപ്പെടുന്ന പ്രധാന പ്രതിരോധ കരാറിന്റെ സുപ്രധാന തുടർച്ചയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ പ്രധാന ചുവടുവെയ്പ്പാകും.
നേരത്തെ ഫിലിപ്പിൻസിന് പുറമെ ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്ന അടുത്ത രാജ്യമായി ഇന്തോനേഷ്യ മാറുമെന്നും ഇരുരാജ്യങ്ങളും ബ്രഹ്‌മോസ് മിസൈൽ കരാറിൽ ഒപ്പ് വെക്കാനൊരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രതിരോധ ഇടപാട് സംബന്ധിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ഏറെനാളായി തുടരുന്ന ചർച്ചകൾ കഴിഞ്ഞ ജനുവരിയിൽ ഇന്തോനേഷ്യൻ ഉന്നതതല സംഘത്തിന്റെ സന്ദർശനത്തോടെ വേഗത്തിലായിരുന്നു.
ചെറിയ നാവികസേന മാത്രമുള്ള ഇന്തോനേഷ്യയ്ക്ക് തീരസുരക്ഷ ഉറപ്പുവരുത്താൻ ബ്രഹ്‌മോസ് പോലുള്ള ശക്തമായ ആയുധങ്ങൾ ആവശ്യമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളും സൈനികതാവളങ്ങളും തരിപ്പണമാക്കിയ ബ്രഹ്‌മോസിന്റെ കൃത്യത നിരവധി ലോകരാജ്യങ്ങൾക്കൊപ്പം ഇന്തോനേഷ്യയേയും ആകർഷിച്ചിരുന്നു. ഇതാണ് മിസൈൽ കരാർ വേഗത്തിലാക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
Indonesian Defence Minister Sjafrri Sjamsoeddin’s upcoming visit to India will focus on advancing the crucial BrahMos Supersonic Cruise Missile defence deal. The agreement is set to be a significant milestone in India’s defence exports and partnership with Indonesia.
