ലോകത്താകമാനം കോടിക്കണക്കിന് ആളുകളുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ് പാൽ. ചായ, കോഫി, വെണ്ണ, പനീർ, മിഠായികൾ തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കളുടെ അടിസ്ഥാന ഘടകമാണത്. എന്നാൽ ചില രാജ്യങ്ങൾ മാത്രമാണ് ആഗോള പാലുത്പാദനത്തിൽ വലിയ പങ്കുവഹിക്കുന്നത്. അതിൽ ഗുജറാത്തിലെ ആനന്ദ് ഇന്ന് “ലോകത്തിന്റെ മിൽക്ക് ക്യാപിറ്റൽ” എന്നറിയപ്പെടുന്നു. ആനന്ദ് ഈ നിലയിലേക്ക് എത്തിയതിൽ നിർണായകമായത് 1946ലെ അമൂലിന്റെ രൂപീകരണവും മലയാളിയായ ഡോ. വർഗീസ് കുര്യന്റെ സഹകരണ വിപ്ലവവുമാണ്.
അനന്ദിന്റെ പ്രാധാന്യം ഉത്പാദനത്തിന്റെ വലിപ്പത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നവീകരണം, സഹകരണ മോഡൽ, കർഷകരുടെ ജീവിതമാറ്റം, സുസ്ഥിര വികസനപ്രവർത്തനം എന്നിവയിലൂടെയാണ് ഈ നഗരം ആഗോളതലത്തിൽ മാതൃകയാകുന്നത്. ഇന്ത്യൻ പാലുത്പാദന മേഖലയെ പൂർണമായും മാറ്റിമറിച്ച സഹകരണ ക്ഷീരചലനത്തിന്റെ കേന്ദ്രമായി ഈ നഗരം മാറി.
കർഷകർ ഒരുമിച്ച് പാലുത്പാദനവും വിലനിശ്ചയവും നിയന്ത്രിക്കുന്ന മാതൃക വിജയകരമായി നടപ്പിലാക്കുന്നതാണ് ആനന്ദിന്റെ സവിശേഷത. വർഷങ്ങൾ നീളുന്ന കർഷക ഐക്യം വിപ്ലവം സൃഷ്ടിച്ചു. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ചെറിയ കർഷകർ വിപണിയിലെ അനിശ്ചിതത്വം കാരണം നഷ്ടത്തിലായിരുന്നു. എന്നാൽ സഹകരണ മാതൃകയിലേക്ക് മാറിയതോടെ ഈ അവസ്ഥ മാറി.
ഇതോടെ സ്ഥിരമായ വരുമാനം, ന്യായവില ഉറപ്പാക്കൽ, പരിശീലനവും സാങ്കേതിക പിന്തുണയും, ആധുനിക ശീതീകരണ-ഗതാഗത സംവിധാനം എന്നിങ്ങനെ ലഭിച്ചു. വലിയ പ്രോസസ്സിംഗ് പ്ലാന്റുകൾ, ശീതീകരണ ശൃംഖല എന്നിവ കൊണ്ടുവന്ന മാറ്റങ്ങൾ ദേശീയതലത്തിൽ ആവർത്തിക്കാവുന്ന വികസന മാതൃകകൾക്ക് വഴിതെളിച്ചു.
| Discover Anand, Gujarat, the ‘Milk Capital of the World,’ and the revolutionary cooperative movement led by Amul and Dr. Verghese Kurien that transformed India’s dairy sector. |
