യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി ഇൻഡിഗോ. ഒറ്റ ദിവസം 550ഓളം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ റദ്ദാക്കലാണിത്. ഇന്നും കമ്പനി നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതുകാരണം കൊച്ചി, തിരുവനന്തപുരം അടക്കമുള്ള വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ എക്കാലത്തേയും വലിയ പ്രതിസന്ധിയാണ് വിമാനം റദ്ദാക്കിയതോടെ സൃഷ്ടിക്കപ്പെട്ടത്. വിമാനങ്ങൾ റദ്ദാക്കിയതിലും യാത്രക്കാർക്ക് നേരിട്ട പ്രതിസന്ധിയിലും ഇൻഡിഗോ അധികൃതർ മാപ്പ് പറഞ്ഞു.

തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ക്യാബിൻ ക്രൂ പ്രശ്നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കൂടി റദ്ദാക്കലുകൾ തുടരുമെന്ന് കമ്പനി അറിയിച്ചു. ഡൽഹിയിൽ മാത്രം 150 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. മുംബൈയിൽ 118ഉം ബംഗളൂരുവിൽ 100ഉം ഹൈദരാബാദിൽ 75ഉം കൊൽക്കത്തയിൽ 35 വിമാനങ്ങളും റദ്ദാക്കി. ചെന്നൈയിൽ 26, ഗോവയിൽ 11, തിരുവനന്തപുരത്ത് അഞ്ച് വിമാനങ്ങളും റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. മറ്റ് വിമാനത്താവളങ്ങളിലും സമാന പ്രശ്നം നേരിട്ടു.
റദ്ദാക്കിയ വിമാനങ്ങളുടെ പൂർണ റീഫണ്ട് ആദ്യം ഉപയോഗിച്ച പേയ്മെന്റ് മോഡിലേക്ക് നൽകുമെന്ന് കമ്പനി അറിയിച്ചു. 2025 ഡിസംബർ 5–15 വരെ ഉള്ള ബുക്കിംഗുകൾക്ക് പൂർണ ക്യാൻസലേഷൻ/റീസ്കെഡ്യൂൾ ഫീസ് ഒഴിവു നൽകും. വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് ഹോട്ടൽ മുറികൾ, ഗ്രൗണ്ട് ട്രാൻസ്പോർട്ട് സംവിധാനം എന്നിവ ഒരുക്കിയതായും എയർപോർട്ടുകളിൽ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും സ്നാക്സും നൽകുന്നതായും അധികൃതർ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലടക്കം സംഭവത്തെത്തുടർന്ന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി കമ്പനി അറിയിച്ചു. ചെക്കിൻ ഏരിയയിലും സെക്യൂരിറ്റി ഹോൾഡ് ഏരിയയിലും അധിക ഇരിപ്പിടങ്ങൾ, യാത്രക്കാരുടെ സംശയങ്ങൾക്ക് പ്രത്യേക കോ–ഓർഡിനേഷൻ ടീം, സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ സ്ഥിരമായ ഓൺ-ഗ്രൗണ്ട് സഹായം, ഡിലേ പ്രോട്ടോക്കോൾ പ്രകാരം റിഫ്രഷ്മെന്റ് വിതരണം തുടങ്ങിയവയാണ് സജ്ജമാക്കിയത്. യാത്രക്കാർ അതാത് വിമാനങ്ങൾ ക്യാൻസൽ ചെയ്യപ്പെട്ടോ എന്ന് പരിശോധിച്ച് മാത്രം എയർപോർട്ടിലേക്ക് പുറപ്പെടണമെന്നും കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ർശിക്കണമെന്നും അധികൃതർ അറിയിച്ചു.
IndiGo cancelled an unprecedented number of flights (around 550 in a single day) due to cabin crew and technical issues, causing massive disruption. The airline offered full refunds and re-scheduling fee waivers.
