യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ–യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മോഡി ട്രംപിനെ വിളിച്ചിരിക്കുന്നത്. ഫോൺ സംഭാഷണത്തിനു പിന്നാലെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്‌തതായാണ് റിപ്പോർട്ട്. പ്രസിഡന്റ് ട്രംപുമായി ഊഷ്മളമായ ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്തതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചചെയ്തു. ആഗോളസമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇരുരാജ്യങ്ങളും തുടർന്നും ഒരുമിച്ചു പ്രവർത്തിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഫോൺ സംഭാഷണമാണിത്. ഒക്ടോബർ 22ന് ദീപാവലി ദിനത്തിൽ മോഡിക്ക് ആശംസകൾ നേർന്നതിന് ശേഷമുള്ള ഇരുവരുടേയും ആദ്യ സംഭാഷണം കൂടിയാണിത്. ഊർജ്ജ, ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങളിലെ സഹകരണത്തെക്കുറിച്ചും, പ്രത്യേകിച്ച് 21ആം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് കോംപാക്ട് (സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ ഉത്തേജിപ്പിക്കൽ, വാണിജ്യ സാങ്കേതികവിദ്യയും) നടപ്പിലാക്കുന്നതിൽ കേന്ദ്രബിന്ദുവായ മുൻഗണനാ മേഖലകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും യുഎസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അലിസൺ ഹുക്കറും ചേർന്ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-യുഎസ് വിദേശകാര്യ കൺസൾട്ടേഷനുകൾക്ക് രണ്ട് ദിവസത്തിന് ശേഷമാണ് മോഡി-ട്രംപ് ഫോൺ കോൾ നടന്നത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സിവിൽ ആണവ സഹകരണം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ, വിശ്വസനീയ വിതരണ ശൃംഖലകൾ, ഇന്ത്യ-യുഎസ് കോംപാക്ട് എന്നിവയെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. ഇന്ത്യൻ സംഘവുമായി താരിഫ് ചർച്ച ചെയ്യാൻ യുഎസ് ഡെപ്യൂട്ടി വ്യാപാര പ്രതിനിധി റിക്ക് സ്വിറ്റ്‌സറും ഇന്ത്യയിലെത്തിയിട്ടുണ്ട്.
Prime Minister Narendra Modi and US President Donald Trump held a phone conversation to review progress in bilateral relations, focusing on trade, technology, energy, and defense cooperation.
