വിമാനത്താവള ബിസിനസിൽ അടുത്ത അഞ്ച് വർഷത്തിനിടെ ₹1 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ദീർഘകാല വളർച്ച പ്രതീക്ഷിച്ചാണ് നീക്കമെന്ന് അദാനി എയർപോർട്ട്സ് ഡയറക്ടറും ഗൗതം അദാനിയുടെ ഇളയമകനുമായ ജീത് അദാനി പറഞ്ഞു. ഡിസംബർ 25ന് പ്രവർത്തനം ആരംഭിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജീത് അദാനി.
വിമാനത്താവള മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കും. അദാനി ഗ്രൂപ്പിന്റെ വിമാനത്താവള പോർട്ട്ഫോളിയിലേക്ക് ഏറ്റവും പുതിയതായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം കൂടി ചേരുന്നതോടെ, ഇന്ത്യയിലെ വ്യോമയാന അടിസ്ഥാന സൗകര്യ മേഖലയിലെ ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകും. മുംബൈയിലെ നിലവിലെ ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിമിതികൾ പരിഹരിക്കുന്നതിനും മേഖലയുടെ ദീർഘകാല വളർച്ചയ്ക്കും പുതിയ എയർപോർട്ട് സഹായകരമാകുമെന്നും ജീത് അദാനി വ്യക്തമാക്കി.
നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (NMIAL) വികസിപ്പിക്കുന്ന വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുണ്ട്. ആദ്യഘട്ടത്തിൽ ₹19,650 കോടി ചിലവിലാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. വർഷംതോറും 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന തരത്തിൽ ആരംഭിക്കുന്ന വിമാനത്താവളം, പിന്നീട് 9 കോടി യാത്രക്കാരിലേക്ക് ശേഷി വർധിപ്പിക്കാനാണ് പദ്ധതി. അദാനി ഗ്രൂപ്പ് നിലവിൽ മുംബൈയിലെ രണ്ട് വിമാനത്താവളങ്ങൾക്കൊപ്പം അഹമ്മദാബാദ്, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, ജയ്പൂർ, മംഗളൂരു എന്നീ നഗരങ്ങളിലായി ആറ് വിമാനത്താവളങ്ങൾ കൂടി പ്രവർത്തിപ്പിക്കുന്നുണ്ട്.
അടുത്ത വിമാനത്താവള സ്വകാര്യവത്കരണ റൗണ്ടിൽ നിർദേശിച്ചിരിക്കുന്ന 11 വിമാനത്താവളങ്ങൾക്കായി ശക്തമായ ബിഡുകൾ നൽകാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും ജീത് അദാനി പറഞ്ഞു. ഈ വ്യവസായത്തിൽ ശക്തമായ വിശ്വാസമുള്ളവരായതിനാൽ, അടുത്ത ബിഡ്ഡിംഗ് റൗണ്ടിൽ നൂറുശതമാനം അഗ്രസ്സീവായി പങ്കെടുക്കും. ഇന്ത്യയിലെ വ്യോമയാന മേഖയ്ക്ക്—വിമാനത്താവളങ്ങളും എയർലൈൻസും ഉൾപ്പെടെ—അടുത്ത 10–15 വർഷത്തിനുള്ളിൽ വർഷംതോറും 15–16 ശതമാനം വളർച്ച നിലനിർത്താൻ കഴിയുമെന്നും ജീത് അദാനി വിലയിരുത്തി. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള വിമാനത്താവളങ്ങളിലെ ശേഷിവർധന, ഘട്ടംഘട്ടമായ വികസനം, നോൺ-എയ്റോണോട്ടിക്കൽ റീട്ടെയിൽ, നഗരവികസന പദ്ധതികൾ എന്നിവയിലും ഗ്രൂപ്പ് നിക്ഷേപം വർധിപ്പിച്ചുവരികയാണെന്നും ജീത് അദാനി പറഞ്ഞു.
നിലവിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) വഴി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള അടിസ്ഥാന സൗകര്യ ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. രാജ്യത്തെ യാത്രക്കാരുടെ ഏകദേശം 23 ശതമാനവും ചരക്കുകളുടെ 33 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലൂടെയാണ്.
Adani Airports Director Jeet Adani announces a ₹1 lakh crore investment plan over the next five years, coinciding with the launch of Navi Mumbai International Airport.
