നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ, ആദ്യ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെയാണ് വിമാനത്താവളത്തിന്റെ എയർസൈഡ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. ബെംഗളൂരുവിൽ നിന്ന് എത്തിയ ഇൻഡിഗോ 6E460 വിമാനമാണ് നവി മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. ട്രഡീഷണൽ വാട്ടർ സല്യൂട്ടോടെയാണ് ആദ്യ വിമാനത്തെ സ്വീകരിച്ചത്. തുടർന്ന്, രാവിലെ 8.40ന് നവിമുംബൈയിൽ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനമായി ഹൈദരാബാദിലേക്കുള്ള ഇൻഡിഗോയുടെ 6E882 വിമാനം മാറി. ഇതോടെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ അറൈവൽ-ഡിപ്പാർച്ചർ സൈക്കിൾ പൂർത്തിയായി. മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് ദീർഘകാലമായി കാത്തിരുന്ന നാഴികക്കല്ല് പിന്നിട്ടുകൊണ്ടാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയുടെ വാണിജ്യ വ്യോമയാന ഭൂപടത്തിൽ ഔദ്യോഗികമായി പ്രവേശിച്ചിരിക്കുന്നത്. ആദ്യ ദിവസം ഒമ്പത് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച 48 ഫ്ലൈറ്റുകൾ കൈകാര്യം ചെയ്ത വിമാനത്താവളം 4,000 ത്തിലധികം യാത്രക്കാർക്കാണ് സേവനം നൽകിയത്.
ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്റ്റാർ എയർ എന്നീ നാല് വിമാനക്കമ്പനികളുമായിട്ടാണ് ആദ്യ ദിന പ്രവർത്തനങ്ങൾ ആരംഭിച്ചത്. അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) എന്ന സ്ഥാപനത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ള സഹസ്ഥാപനമായ നവി മുംബൈ വിമാനത്താവളം, ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതികളിലൊന്നാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (CSMIA) നേരിടുന്ന തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വാഗതം ചെയ്തു. വിമാനത്താവള ജീവനക്കാരോടും യാത്രക്കാരോടും അദ്ദേഹം സംവദിച്ചു. മുംബൈയ്ക്കും ഇന്ത്യയ്ക്കും തന്നെ ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് നവി മുംബൈ വിമാനത്താവളത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവി മുംബൈയിൽ ഷെഡ്യൂൾ ചെയ്ത യാത്രാവിമാന സർവീസുകൾ ആരംഭിച്ചതോടെ ഇന്ത്യയുടെ സിവിൽ വ്യോമയാന മേഖലയിലെ സുപ്രപ്രധാന ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. മുംബൈ മെട്രൊപൊളിറ്റിയൻ റീജിയണിന്റെ വ്യോമയാത്രാ ശേഷി വർധിപ്പിക്കുന്നതിൽ നവി മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ ദൃഢതയുള്ള മൾട്ടി-എയർപോർട്ട് സംവിധാനം സ്ഥാപിക്കുന്നതിലൂടെ എൻഎംഐഎ വിമാനത്താവള ശേഷി വർധിപ്പിക്കുകയും വ്യോമയാന വളർച്ചയെ ഭാവിയ്ക്കായി കൂടുതൽ സജ്ജമാക്കുകയും ചെയ്യുന്നതായി അദാനി എയർപോർട്സ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി.

മുംബൈ നഗരത്തിന്റെ വികാസത്തിന്റെ പുതിയ അടയാളമായി നവി മുംബൈ വിമാനത്താവളം മാറും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് എൻഎംഐഎ. അദാനി എയർപോർട്ട് ഹോൾഡിങ്സിന് 74 ശതമാനം പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ ബാക്കി 26 ശതമാനം ഓഹരികൾ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷനാണ് (CIDCO). പുണെ, നാസിക് നഗരങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ ലൊക്കേഷൻ. മുംബൈ നഗരത്തിൽനിന്ന് 21 കിലോമീറ്റർ ദൂരത്തിൽ രണ്ടുവർഷംമുൻപ് തുറന്ന അടൽസേതു കടൽപ്പാലത്തിലൂടെ അതിവേഗം എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം, മേഖലയ്ക്ക് ശക്തമായ മൾട്ടി-എയർപോർട്ട് സംവിധാനം സൃഷ്ടിക്കാനും നവി മുംബൈയിലൂടെ സാധിക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനാരംഭം പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് പ്രേരകമാകും. നവി മുംബൈയോടൊപ്പം പൂനെ, താനെ, പൻവേൽ, റായ്ഗഡ്, കൊങ്കൺ മേഖലകളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL), ദേശീയ പാതകൾ, സബർബൻ റെയിൽ, മെട്രോ കൊറിഡോറുകൾ എന്നിവ വഴി ശക്തമായ മൾട്ടിമോഡൽ ഗതാഗത ബന്ധമാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത.
നവിമുംബൈയിലെ ഉൽവയിലുള്ള വിമാനത്താവളം ദേശീയ പുഷ്പമായ താമരയുടെ മാതൃകയിൽ, ആകർഷകമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആകെ നാല് ടെർമിനലുകളാണ് വിമാനത്താവളത്തിലുണ്ടാകുക. 5ജി കണക്ടഡ്, ഡിജി യാത്ര സൗകര്യം, ബാഗേജ് ട്രാക്ക് ചെയ്യാൻ സൗകര്യം, വൈഫൈ കവറേജ്, ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ വമ്പൻ സാങ്കേതികവിദ്യകളാണ് എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ആദ്യദിവസം മുതൽത്തന്നെ ഡിജിറ്റൽ പ്രവർത്തനങ്ങൾ സജ്ജമാക്കും. എയർപോർട്ട് ഓപ്പറേറ്റർ, വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനികൾ, സുരക്ഷാ എജൻസികൾ എന്നിവയ്ക്കെല്ലാം വിമാനത്താവളത്തിലെ വിവരങ്ങൾ തത്സമയം ആപ്പ് വഴി ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. 66 ചെക്കിൻ കൗണ്ടറുകൾ, സ്വയം ബാഗേജ് നിക്ഷേപിക്കാൻ 22 കൗണ്ടറുകൾ, 29 എയ്റോബ്രിജ്, 10 ബസ് ബോർഡിങ് ഗേറ്റുകൾ എന്നിങ്ങനെ നീളുന്നതാണ് സവിശേഷതകൾ.
അതേസമയം, രണ്ടാം ടെർമിനലിന്റെ രൂപകല്പനയ്ക്ക് തുടക്കംകുറിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. 30,000 കോടി രൂപയുടെ പദ്ധതി 2029ഓടെ പൂർത്തിയാകും. രണ്ടാംഘട്ടം പൂർത്തിയായാൽ എയർപോർട്ടിന്റെ വിസ്തൃതി 2,34,000 ചതുരശ്രമീറ്ററാകും. വർഷം രണ്ടുകോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന്റെ മൂന്നാംഘട്ടത്തിൽ രണ്ടാമത്തെ ടെർമിനൽ നിർമിക്കും. ഇതോടെ, ശേഷി അഞ്ചുകോടിയിലേക്കുയരുന്നതിനൊപ്പം വിസ്തൃതി നാലു ലക്ഷം ചതുരശ്രമീറ്ററാകും. നാലാം ഘട്ടത്തിൽ മൂന്നാം ടെർമിനലും അഞ്ചാം ഘട്ടത്തിൽ നാലാം ടെർമിനലും വരും. നിർമാണം പൂർത്തിയായാൽ വർഷം ഒമ്പതു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. രണ്ടു റൺവേകളാണ് വിമാനത്താവളത്തിലുള്ളത്. ഇവ 3,700 മീറ്റർ വീതം നീളം വരും. തുടക്കത്തിൽ അഞ്ചുലക്ഷം മെട്രിക് ടൺ ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷിയും നവി മുംബൈ വിമാനത്താവളത്തിനുണ്ടാകും. നിർമാണം പൂർത്തിയായാൽ ഇത് 32 ലക്ഷം ടണ്ണായി ഉയരും.
