രാജ്യത്ത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് യുഎഇ, സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തണമെന്നും അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ നീക്കം ഇന്ത്യയിലെ രണ്ട് വലിയ വിമാനക്കമ്പനികളായ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും വ്യോമയാന നയവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളി ഉയർത്തും.

വൻ തുക മുടക്കി നിർമിച്ച വിമാനത്താവള സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും ആവശ്യത്തിന് സർവിസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താവിനുമേൽ കനത്ത ടിക്കറ്റ് ചാർജ് ഈടാക്കുന്നതും ഗുരുതര തെറ്റാണെന്ന് അദാനി എയർപോർട്സ് പ്രതിനിധി ചൂണ്ടിക്കാട്ടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെ ആഗോള ഹബ്ബുകളാക്കി മാറ്റണമെങ്കിൽ കൂടുതൽ സർവീസ് അനുവദിക്കുകയും യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും വേണം. ഇന്ത്യൻ വിമാനക്കമ്പനികൾ എപ്പോൾ മത്സരത്തിന് തയാറാകുമെന്നതിനെ മാത്രം ആശ്രയിച്ചാകരുത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകാനുള്ള തീരുമാനമെന്നും അദാനി പ്രതിനിധിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

പുതിയ ടെർമിനലുകൾ, റൺവേകൾ, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടതിനു പിന്നാലെയാണ് സർവീസ് വർധിപ്പിക്കണമെന്ന ആവശ്യവുമായി അദാനി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ അദാനിയുടെ നീക്കം വ്യോമയാന രംഗത്ത് പുതിയ ഏറ്റുമുട്ടലിന് വഴി വെക്കുമെന്നാണ് സൂചന. കാരണം, രാജ്യത്തെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളായ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും നിലപാടിന് വിരുദ്ധമാണ് നിലപാട്. വിദേശ കമ്പനികൾക്ക് കൂടുതൽ സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നാണ് ടാറ്റയുടെയും ഇൻഡിഗോയുടെയും അഭിപ്രായം. ഖത്തർ എയർവേയ്സ് അടക്കമുള്ള പശ്ചിമേഷ്യയിലെ സമ്പന്നരായ വിമാനക്കമ്പനികൾക്ക് കൂടുതൽ സർവീസിന് അനുമതി നൽകുന്നത് ‘അന്യായ മത്സര’ ത്തിലേക്ക് നയിക്കുമെന്ന് എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ, വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകുന്നതിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കർശന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുപോരുന്നത്. ഇന്ത്യൻ വിമാന കമ്പനികളെ സംരക്ഷിക്കാനും രാജ്യത്തെ വിമാനത്താവളങ്ങളെ ദുബായ് പോലെ ട്രാൻസിറ്റ് ഹബ്ബുകളാക്കാനുമാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം.

Adani Airports presses the Indian government to open skies for foreign carriers from UAE, Qatar, and Singapore, sparking a policy debate with Air India and IndiGo

Share.

Comments are closed.

Exit mobile version