ഇന്ത്യയിൽ വമ്പൻ നിക്ഷേപം നടത്താൻ സൗദി അറേബ്യൻ എണ്ണക്കമ്പനി സൗദി അരാംകോ (Saudi Aramco). പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ഏകദേശം 11 ബില്യൺ ഡോളർ നിക്ഷേപിച്ച് നിർമിക്കാൻ പദ്ധതിയിടുന്ന പുതിയ എണ്ണ ശുദ്ധീകരണശാലയുടെ 20% ഓഹരികളാണ് സൗദി അരാംകോ സ്വന്തമാക്കുക. ഏകദേശം 18,000–20,000 കോടി രൂപയുടെ നിക്ഷേപമാണ് അരാംകോ നടത്തുകയെന്നും പദ്ധതിയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും (OIL) ചില ബാങ്കുകളും താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ആന്ധ്രാപ്രദേശിലെ രാമയ്യപട്ടണം തുറമുഖത്തിനു സമീപമായി പ്രതിദിനം 180,000 മുതൽ 240,000 ബാരൽ വരെ (bpd) സംസ്കരണ ശേഷിയുള്ള ശുദ്ധീകരണശാല നിർമിക്കാനാണ് ബിപിസിഎൽ പദ്ധതിയിടുന്നത്. റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി ആന്ധ്രാപ്രദേശ് സർക്കാർ ഇതിനകം 6,000 ഏക്കർ ഭൂമി കൈമാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൊത്തം 7.06 ലക്ഷം ബാരൽ ക്രൂഡ് സംസ്കരണ ശേഷിയോടെ രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറായ ബിപിസിഎൽ, 30–40% ഓഹരികളാണ് ബാഹ്യ നിക്ഷേപകർക്ക് വിൽക്കാൻ പദ്ധതിയിടുന്നത്. സൗദി അരാംകോയ്ക്ക് 20% ഓഹരിയും, ഓയിൽ ഇന്ത്യ ലിമിറ്റഡിന് ഏകദേശം 10% ഓഹരിയും, താൽപ്പര്യമുള്ള ബാങ്കുകൾക്ക് 4–5% ഓഹരിയും ഇതിൽ ഉൾപ്പെടുമെന്ന് മുതിർന്ന ബിപിസിഎൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
2029 ജനുവരിയോടെ റിഫൈനറിയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ബിപിസിഎല്ലിന് രാജ്യത്ത് മൂന്ന് റിഫൈനറികൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഇന്ധന ഡിമാൻഡിനൊത്ത വിതരണം ഉറപ്പാക്കാനും പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിട്ടാണ് ബിപിസിഎൽ പുതിയ പദ്ധതി സ്ഥാപിക്കുന്നത്. ആഗോള എണ്ണ ആവശ്യകതയിലെ വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടന്ന സാഹചര്യത്തിൽ, ദീർഘകാല ക്രൂഡ് വിൽപ്പന ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് അരാംകോയുടേത്. അതേസമയം, ഗുജറാത്തിൽ ഒഎൻജിസി പുതുതായി സ്ഥാപിക്കുന്ന എണ്ണശുദ്ധീകരണ ശാലയിലും നിക്ഷേപം നടത്താൻ സൗദി അരാംകോയ്ക്ക് പദ്ധതിയുള്ളതായും റിപ്പോർട്ടുകളുണ്ട്
Saudi Aramco is set to acquire a 20% stake in BPCL’s upcoming $11 billion refinery in Andhra Pradesh. Discover details about this ₹20,000 crore mega-investment and India’s growing energy sector.
