കൊച്ചിയിൽ പത്തുരൂപയ്ക്ക് ഭക്ഷണം നൽകാൻ കോർപറേഷൻ. മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് ഇന്ദിരാ കാൻറീനുകൾ തുടങ്ങാനാണ് പദ്ധതി. ഗുണമേന്മയും രുചികരവുമായ ഭക്ഷണം മിതമായ വിലയ്ക്ക് നൽകുകയെന്നതാണ് ലക്ഷ്യം. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാൻറീൻ വഴി ലഭ്യമാക്കുമെന്ന് കോർപറേഷൻ അധികൃതർ വിശദീകരിച്ചു. വരുന്ന 50 ദിവസങ്ങൾക്കകം നടപ്പാക്കേണ്ട 50 പദ്ധതികളിലാണ് കോർപറേഷൻ ഇന്ദിരാ കാന്റീനും പ്രഖ്യാപിച്ചിരിക്കുന്നത്.

മിക്കവർക്കും ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കാൻ പല വഴികളുണ്ട്. ഈ സാഹചര്യത്തിലാണ് രാവിലെയും രാത്രിയും മാത്രം ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപറേഷൻ മുന്നോട്ടുവന്നിരിക്കുന്നത്. കോർപറേഷനിലെ എല്ലാ പ്രധാന ഇടങ്ങളിലും ഇന്ദിരാ കാന്റീൻ വരും. ആദ്യത്തേത് ഫോർട്ട് കൊച്ചിയിൽ ആയിരിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 രൂപയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചാൽ നേട്ടമാകുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.
തെരുവ് നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ ബ്രഹ്മപുരത്ത് കൂടുകൾ സ്ഥാപിക്കുന്നതും കൊതുക് നിവാരണത്തിനുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മാസത്തിൽ ഒരിക്കൽ മേയറുമായും ഡെപ്യൂട്ടി മേയറുമായും നേരിട്ട് പരാതി അറിയിക്കാൻ ടോക്ക് വിത്ത് മേയർ പരിപാടിയും പ്രഖ്യാപിച്ചു.
Kochi Corporation introduces ‘Indira Canteens’ offering breakfast and dinner at just ₹10. Part of the 50 projects in 50 days initiative, the first canteen will open in Fort Kochi.
