ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ദിൽപ്രീത് ബജ്‌വ എന്ന പഞ്ചാബ് സ്വദേശിക്ക് മധുരപ്രതികാരമാകും. ഒരിക്കൽ അവസരം നിഷേധിക്കപ്പെട്ട അതേ മണ്ണിലേക്കാണ് ഒരു ദേശീയ ടീമിന്റെ നായകനായി ദിൽപ്രീത് തിരിച്ചുവരുന്നത്. പഞ്ചാബിലെ ഗുർദാസ്‌പൂരിൽ നിന്നുള്ള താരമായ ദിൽപ്രീത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും സംസ്ഥാന സിലക്ടർമാരുടെ കണ്ണിൽപ്പെട്ടില്ല. കോച്ച് രാകേഷ് മാർഷലിന്റെ കീഴിൽ പരിശീലനം തുടർന്ന അദ്ദേഹം പട്യാലയ്ക്കെതിരെ അണ്ടർ-19 മത്സരത്തിൽ 130 റൺസടക്കം നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചെങ്കിലും പഞ്ചാബ് ടീമിലെത്താനായില്ല.

ഇത് ദിൽപ്രീതിനെയും കുടുംബത്തെയും വേദനിപ്പിച്ചു. കടോച് ഷീൽഡ് അടക്കമുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയിട്ടും അവസരം ലഭിക്കാത്ത സാഹചര്യത്തിൽ, “സ്വയം തള്ളിപ്പറയുന്നതാണ് ഏറ്റവും വലിയ പരാജയം” എന്ന കോച്ചിന്റെ വാക്കുകളാണ് അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. ഒടുവിൽ 2020ൽ, കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനായ പിതാവ് ഹർപ്രീത് സിംഗും അധ്യാപികയായ മാതാവ് ഹർലീൻ കൗറും, മകന്റെ ക്രിക്കറ്റ് ഭാവിക്കായി കുടുംബത്തോടെ ടൊറോന്റോയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ മോൺട്രിയൽ ടൈഗേഴ്സ് ടീമിലൂടെ ഗ്ലോബൽ ടി20 ലീഗിൽ അവസരം ലഭിച്ച ദിൽപ്രീത്, ക്രിസ് ഗെയിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് മൂന്ന് വർഷംകൊണ്ട് ദിൽപ്രീത് കാനഡയുടെ ദേശീയ ടീമിൽ സ്ഥാനമുറപ്പിച്ചു.
23കാരനായ ദിൽപ്രീത് ബജ്‌വ ഇതിനകം ഒൻപത് ഏകദിനങ്ങളും 17 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും നിന്നായി നാല് അർധസെഞ്ചുറികൾ നേടി. 133.22 ആണ് അദ്ദേഹത്തിന്റെ ടി20 അന്താരാഷ്ട്ര സ്‌ട്രൈക്ക് റേറ്റ്. 2025ലെ സൂപ്പർ 60 ടി10 ടൂർണമെന്റിലും അമേരിക്കാസ് റീജിയൺ ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും അസാധാരണ പ്രകടനം കാഴ്ചവെച്ച താരം, ഇപ്പോൾ 15 അംഗ കാനഡ സ്ക്വാഡിനെ ലോകകപ്പിൽ നയിക്കാൻ ഒരുങ്ങുകയാണ്. ഒരിക്കൽ തഴഞ്ഞ നാട്ടിലേക്ക്, മറ്റൊരു രാജ്യത്തിന്റെ ക്യാപ്റ്റനായി മടങ്ങിവരുന്ന ദിൽപ്രീതിന്റെ യാത്ര, കഴിവിന് കൃത്യസമയത്ത് അംഗീകാരം ലഭിക്കുമ്പോൾ എന്തെല്ലാം സംഭവിക്കാമെന്നതിന്റെ ശക്തമായ ഉദാഹരണമാണ്.
Meet Dilpreet Bajwa, the Punjab-born cricketer who was overlooked by local selectors and is now set to lead the Canada National Team in the T20 World Cup 2026 in India.
