റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാല് ഘട്ടമായി അതിവേഗ യാത്രാ സൗകര്യം ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ദേശിയ പാത വികസനം പുരോഗമിക്കുന്നതിനു സമാന്തരമായി സംസ്ഥാനത്തെ എം.സി റോഡ് കിഫ്ബി വഴി നാലുവരിയായി പുനർനിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5217 കോടി രൂപ വകയിരുത്തി. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രി രണ്ടാം ഇടതു സർക്കാരിന്റെ അവസാന ബജറ്റിൽ നടത്തിയത് ചരിത്ര പ്രഖ്യാപനം. നിലവില്‍ 12-ാം ക്ലാസ് വരെയാണ് കേരളത്തില്‍ സൗജന്യ വിദ്യാഭ്യാസമുണ്ടായിരുന്നത്. ഇതാണ് ബിരുദ തലം വരെ ആക്കി ഉയർത്തിയിരിക്കുന്നത്.
തോമസ് ഐസക്കിനും, ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചത്. 2 മണിക്കൂറും 53 മിനിറ്റുമായിരുന്നു അവതരണം.

തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി അനുവദിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാല് ഘട്ടമായി അതിവേഗ യാത്രാ സൗകര്യം ഡല്‍ഹി – മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാല് ഘട്ടമായിട്ടാണ് കേരളത്തില്‍ വിഭാവനം ചെയ്യുന്നത്. പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഒന്നാം ഘട്ടം, തൃശൂര്‍ മുതല്‍ കോഴിക്കോട് വരെ രണ്ടാം ഘട്ടം, കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ മൂന്നാം ഘട്ടം, കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നാലാം ഘട്ടം എന്ന നിലയിലാണ് പദ്ധതി തയാറാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുവില്‍ ഉയര്‍ന്ന തൂണുകളില്‍ കൂടി പോകുന്ന ഈ ഗതാഗതത്തിന്റെ പ്രത്യേകത നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ പറ്റുമെന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.
1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും, എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപയും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത് . തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ബജറ്റ് ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 34,587 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം വരുമിത്. 55,420 കോടിയാണ് ധനക്കമ്മി . ഇത് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം വരും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും വകയിരുത്തി.
ക്ഷേമപെന്ഷന് നല്‍കുന്നതിനായി 14,500 കോടി വകയിരുത്തിയിട്ടുണ്ട്. ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും. പങ്കാളിത്ത പെന്ഷന് പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് പദ്ധതി ഏപ്രില്‍ 1 മുതല്‍ നടപ്പാക്കും. അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്ഷന് ഉറപ്പാക്കും. അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര് അനുവദിക്കും. നിലവിലെ NPS-ല്‍ നിന്നും Definitely പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന് ഉണ്ടാകും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിൽ അവശേഷിക്കുന്ന ഡി.എ, ഡി.ആർ ഗഡുക്കൾ പൂർ ണ്ണമായും നൽകാൻ തീരുമാനിച്ചു. ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകുന്നതാണ്. നിലവിൽ അവശേഷിക്കുന്ന DA ഗഡുക്കൾ പൂർണ്ണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൻ്റെ ഭാഗമായി 12-ാം ശമ്പളപരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ HBA (ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം) പുനഃസ്ഥാപിച്ചു
ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1128 കോടി രൂപ വകയിരുത്തി.
ദേശീയ പാത വികസനം പുരോഗമിക്കുന്നതിനു സമാന്തരമായി സംസ്ഥാനത്തെ എം.സി റോഡ് കിഫ്ബി വഴി നാലുവരിയായി പുനർനിർമ്മക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5217 കോടി രൂപ വകയിരുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിവിധയിടങ്ങളിൽ ബൈപ്പാസുകളും ജംഗ്ഷനുകളും നിർമ്മിക്കും. ആദ്യഘട്ടമായി കൊട്ടാരക്കര ബൈപ്പാസിന് 110.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ ബൈപ്പാസുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി അനുവദിച്ചു.
കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി അനുവദിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെയും, അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും, സാക്ഷരതാ പ്രേരക്മാരുടെയും, ആശ വര്‍ക്കര്‍മാരുടെയും, പ്രീ-പ്രൈമറി അധ്യാപകരുടെയും പ്രതിമാസ വേതനം 1000 രൂപയായി ഉയർത്തി. പത്രപ്രവര്‍ത്തക പെന്ഷന് പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ്, കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്ഷന് എന്നിവ 1000 രൂപ വര്‍ധിപ്പിച്ചു
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.
റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി പ്രഖ്യാപിച്ചു, ഇതിൽ ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ ഉറപ്പാക്കും. അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി അനുവദിച്ചു.
കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടിയും,മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടിയും, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടിയും, തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടിയും, കേരളത്തിലെ എല്ലാ പൗരന്മാര്ക്കും നേറ്റിവിറ്റി കാര്‍ഡ് നല്കുന്ന പദ്ധതിയ്ക്ക് 20 കോടിയും വകയിരുത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും. പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി, പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി, പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി, തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി ,വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി, ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ്ബിനു 20 കോടി
ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷ്യല്‍ എന്റിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ നൽകും. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ് പ്രഖ്യാപിച്ചു. ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ 20 കോടിയും വകയിരുത്തി.
റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡിനൽകും. ഇതിനായി 30 കോടി വകയിരുത്തി. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടിയും പ്രഖ്യാപിച്ചു.
അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു 50 കോടിയും, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടിയും അനുവദിച്ചു .
Kerala Budget 2026 highlights: FM KN Balagopal announces free degree education, Thiruvananthapuram-Kasaragod RRTS corridor, Assured Pension Scheme, and ₹14,500 Cr for welfare pensions.
