രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി പ്രത്യേക ‘അപൂർവ ധാതു ഇടനാഴികൾ’ (Rare Earth Corridors) സ്ഥാപിക്കാൻ കേന്ദ്രം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായാണ് പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുക. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഇതിന്റെ ഭാഗമാകും.

ധാതു നിക്ഷേപങ്ങളാൽ സമ്പന്നമായ കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് അത്യാധുനിക വ്യവസായ ഇടനാഴികൾ വരുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ നിർണായകമായ അപൂർവ ധാതുക്കളുടെ ഖനനവും സംസ്കരണവും ഇന്ത്യയിൽ തന്നെ കാര്യക്ഷമമായി നടത്താൻ ഈ പദ്ധതി സഹായിക്കും. രാജ്യത്തിനകത്ത് ഈ ധാതുക്കളുടെ ഖനനം മുതൽ ഉത്പാദനം വരെയുള്ള ഘട്ടങ്ങൾക്കായി സംഘടിത ശൃംഖല സൃഷ്ടിക്കുക എന്നതാണ് പുതിയ ഇടനാഴികളുടെ ലക്ഷ്യം.
നിലവിൽ ആധുനിക സാങ്കേതിക വിദ്യകൾക്കായി ഇത്തരം ധാതുക്കൾക്കായി ഇറക്കുമതിയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളിലും നിലവിലുള്ള തുറമുഖങ്ങൾ, വ്യാവസായിക മേഖലകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി കുറഞ്ഞ ചിലവിൽ ഉത്പാദനം നടത്താൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. 2025 നവംബറിൽ ആരംഭിച്ച അപൂർവ ഭൂമി സ്ഥിരം കാന്തങ്ങൾക്കായുള്ള പദ്ധതിക്കും ഈ നീക്കം വലിയ പിന്തുണ നൽകും. പുതിയ ഇടനാഴികളിലൂടെ ഖനനം മുതൽ പൂർത്തിയായ ഉത്പന്നങ്ങൾ വരെയുള്ള എല്ലാ ഘട്ടങ്ങളും ഈ സംസ്ഥാനങ്ങൾ വഴി സുഗമമാകും. ഇത് ഭാവിയിലെ സാങ്കേതിക വിദ്യകൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ സുരക്ഷിതമാക്കാൻ രാജ്യത്തെ സഹായിക്കും.
To boost domestic production and reduce import dependency, FM Nirmala Sitharaman announces dedicated Rare Earth Corridors in Kerala, Tamil Nadu, Andhra Pradesh, and Odisha. A major push for EV, smartphone, and defense manufacturing.
