ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്ക് വമ്പൻ സാധ്യതകൾ തുറക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവയുൾപ്പെടുന്ന മേഖലയ്ക്ക് 30 ട്രില്യൺ ഡോളറിന്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുകയെന്ന് വാണിജ്യമന്ത്രി എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറായെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കരാർ പ്രകാരം ഇന്ത്യയ്ക്കു മേൽ ചുമത്തിയ പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉത്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, തിരഞ്ഞെടുത്ത യന്ത്രങ്ങൾ എന്നീ മേഖലകളിലായാണ് നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്‌നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. അതുവഴി കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ മത്സരശേഷി വർധിക്കുമെന്നും മെയ്ക്ക് ഇൻ ഇന്ത്യ കാംപയിൻ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളിൽ താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലും കരാർ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, ഇത്തനോൾ, പുകയില, പച്ചക്കറികൾ, മാംസം എന്നിവയുൾപ്പെടെയുള്ള കാർഷിക, പാലുത്പന്നങ്ങളെ പൂർണമായും സംരക്ഷിക്കും. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവനമാർഗം നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്നും പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
Union Minister Piyush Goyal announces a landmark India-US trade framework opening a $30 trillion market. With tariffs slashed to 18% and zero duty on key sectors, the deal boosts MSMEs, farmers, and fishermen while safeguarding domestic agriculture.
