ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’ (Ekō) തിയേറ്ററുകളിലും ഒടിടിയിലും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. 70ആം വയസ്സിൽ സിനിമയിലേക്കെത്തിയ മേഘാലയ സ്വദേശിനി ബിയാന മോമിനും ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യൻ, ബോളിവുഡ് താരങ്ങൾ അടക്കം ബിയാനയുടെ അഭിനയ മികവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോൾ എക്കോയിലെ പ്രകടനത്തിന് ബിബിസി വേൾഡ് എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ ലേഖനത്തിൽ ഫീച്ചർ ചെയ്യപ്പെട്ട് ശ്രദ്ധ നേടുകയാണ് ബിയാന.

മേഘാലയയിലെ ഗാരോ ഹിൽസിൽ നിന്നുള്ള മോമിൻ, അധ്യാപികയായി വിരമിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മ്ലാത്തിച്ചേടത്തി എന്ന വേഷത്തിലൂടെ സങ്കീർണ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ കഥാപാത്രത്തെയാണ് അവർ അനശ്വരമാക്കിയിരിക്കുന്നത്. 70ആം വയസ്സിൽ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി എത്തിയിരിക്കുന്നു എന്ന തരത്തിലുള്ള യാതൊരു തരത്തിലുമുള്ള സൂചനകളും മോമിന്റെ പ്രകടനത്തിലില്ല എന്നും അത്രയ്ക്കും വഴക്കത്തോടെയാണ് അവർ കഥാപാത്രത്തെ ഉൾക്കൊണ്ടതെന്നും ബിബിസി ലേഖനത്തിൽ പറയുന്നു.
അടുത്തിടെ ദേശീയ അവാർഡ് ജേതാവ് കൂടിയായ ധനുഷ് മോമിന്റെ പ്രകടനത്തെ “വേൾഡ് ക്ലാസ് പ്രകടനം” എന്ന് പ്രശംസിച്ചിരുന്നു. ‘എക്കോ’-യുടെ വിജയത്തിനു പിന്നാലെ ബോളിവുഡിൽ നിന്നടക്കമുള്ള നിർമാണ കമ്പനികൾ മോമിനെ സമീപിച്ചതായും ലേഖനത്തിൽ പറയുന്നു.
70-year-old Meghalaya native Biana Momin gets featured in BBC for her world-class debut in the Malayalam film ‘Ekō’. Read about her journey from Garo Hills to stardom
