അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തകൻ രവി നായർ കുറ്റക്കാരനാണെന്ന് വിധി വന്നിരിക്കുകയാണ്. ഗാന്ധിനഗറിലെ മൻസ മജിസ്ട്രേറ്റ് കോടതിയാണ് രവി നായർക്ക് കേസിൽ ഒരുവർഷത്തെ തടവ് ശിക്ഷയും 5000 രൂപ പിഴയും വിധിച്ചത്. വിധിക്കെതിരെ അദ്ദേഹം അപ്പീൽ നൽകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ എഇഎൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്. എഇഎല്ലിന്റെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട്, രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകളടങ്ങിയ ട്വീറ്റുകളുടെ പരമ്പര പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ ആരോപിക്കുന്നു. അദാനി ഗ്രൂപ്പിനെതിരെ മറ്റ് മാധ്യമങ്ങളിൽ വന്ന വാർത്തകളും പ്രസ്താവനകളും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് രവി നായർക്കെതിരെ പരാതി നൽകിയത്. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ കേസെടുത്തില്ലെന്നും അവ ട്വീറ്റ് ചെയ്ത തനിക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും രവി നായർ പ്രതികരിച്ചു.
മാധ്യമ-രാഷ്ട്രീയ-മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ പ്രശസ്തനായ രവി നായർ പതിറ്റാണ്ടുകളായി, ഇന്ത്യയും വിദേശത്തുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളുമായും പൗരാവകാശ സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുപോരുന്നു. ജനാധിപത്യ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ പേരിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ് അദ്ദേഹം.
പത്രപ്രവർത്തനവും ആക്ടിവിസവും സംയോജിപ്പിച്ചുകൊണ്ട് ഡൽഹിയിൽനിന്ന് കരിയർ ആരംഭിച്ച രവി നായർ 1994ൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സിന്റെ സഹസ്ഥാപകനായി. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസുമായി സഹകരിച്ചും പ്രവർത്തിച്ചിട്ടുണ്ട്. 1980കളിൽ അദ്ദേഹം ആംനസ്റ്റി ഇന്റർനാഷണലിൽ ചേരാൻ ലണ്ടനിലേക്ക് പ്രവർത്തനമേഖല മാറ്റി. ആദ്യം സൗത്ത് പസഫിക്കിന്റെ പ്രാദേശിക ലൈസണായും പിന്നീട് ആഗോള കാമ്പെയ്ൻ കോർഡിനേറ്ററായും പ്രവർത്തിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം സൗത്ത് ഏഷ്യ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെന്റേഷൻ സെന്റർ സ്ഥാപിച്ചു. ഇത് മേഖലയിലുടനീളമുള്ള അവകാശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള അടിസ്ഥാന റഫറൻസായി മാറി.
Journalist and activist Ravi Nair has been sentenced to one year in prison in a defamation case filed by Adani Enterprises. Learn more about his career, the court’s verdict, and his background in human rights.
