പ്രശസ്തമായ കൊച്ചിൻ ഇഞ്ചിയുടെയും ആലപ്പി ഫിംഗർ മഞ്ഞളിന്റെയും ഉത്പാദനവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് പുതിയ ഇനം പുറത്തിറക്കി കേരള കാർഷിക സർവകലാശാല. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇനം അവതരിപ്പിച്ചത്. ഇഞ്ചി, മഞ്ഞൾ കൃഷികളുടെ ശാസ്ത്രീയ പരിപാലന രീതികളെ ആസ്പദമാക്കി വിവിധ സാങ്കേതിക സെഷനുകളും സെമിനാറിന്റെ ഭാഗമായി നടന്നു.

ആലപ്പി ഫിംഗർ മഞ്ഞൾ, കൊച്ചിൻ ഇഞ്ചി എന്നീ വ്യാപാര നാമങ്ങൾ 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നുവെന്നും, അന്താരാഷ്ട്ര വിപണികളിൽ ഇവയെ വ്യത്യസ്തമാക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നുവെന്നും സെമിനാർ ചൂണ്ടിക്കാട്ടി. എന്നാൽ സമീപ വർഷങ്ങളിൽ ഈ പരമ്പരാഗത വ്യാപാര ഇനങ്ങളുടെ ലഭ്യത കുത്തനെ കുറഞ്ഞതായും സെമിനാർ വിലയിരുത്തി. ഇതോടെ അവയ്ക്കുള്ള സ്ഥാപിതമായ പ്രത്യേക കയറ്റുമതി വിപണികൾക്കും തിരിച്ചടിയായതായി സെമിനാർ വ്യക്തമാക്കി.
വലുപ്പവും ഉൽപ്പാദനക്ഷമതയും മുൻനിർത്തി ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ ആഭ്യന്തര വിപണിയിൽ വ്യാപകമായി അവതരിപ്പിച്ചതാണ് പരമ്പരാഗത ഇനങ്ങളുടെ ഉത്പാദനം കുറഞ്ഞതിനുള്ള പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. കൂടാതെ കാലക്രമേണ വിവേചനരഹിതമായ കൃഷിയും ഇനമിശ്രിതങ്ങളും ഈ പരമ്പരാഗത ഇനങ്ങളുടെ സവിശേഷ ഗുണമേന്മ നഷ്ടപ്പെടാൻ ഇടയാക്കിയതായും സെമിനാർ വിലയിരുത്തി. വെള്ളാനിക്കര കാർഷിക കോളേജിലെ പ്ലാന്റേഷൻ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധ-സുഗന്ധവിളകൾ വകുപ്പ് 2022–2026 കാലയളവിൽ നടപ്പിലാക്കുന്ന “കയറ്റുമതി പ്രോത്സാഹനത്തിനായി കൊച്ചിൻ ഇഞ്ചിയുടെയും ആലപ്പി ഫിംഗർ മഞ്ഞളിന്റെയും പുനരുജ്ജീവനം” എന്ന MIDH പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ ഈ സുഗന്ധവ്യഞ്ജന ഇനങ്ങളുടെ ഉത്പാദനം പ്രധാന സാമ്പത്തിക ഉത്തേജനമാകുമെന്ന് MIDH പദ്ധതി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സുനിൽ അപ്പുക്കുട്ടൻ നായർ പറഞ്ഞു. കൊച്ചിൻ ഇഞ്ചിക്കും ആലപ്പി ഫിംഗർ മഞ്ഞളിനും ആഗോള ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുഗന്ധവ്യഞ്ജന കർഷകരെ ശാക്തീകരിക്കാൻ സർവകലാശാല പ്രതിബദ്ധമാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
വൻതോതിലുള്ള കൃഷിയിലും ഉത്പാദനത്തിലും താൽപ്പര്യമുള്ള കർഷക ഉൽപ്പാദക സംഘടനകളെയും (FPO) സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരെയും തിരിച്ചറിയുകയും ടോക്കൺ വിത്ത് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
Kerala Agricultural University (KAU) introduces a new program to revive the world-renowned Cochin Ginger and Alleppey Finger Turmeric. Learn how the MIDH project aims to boost exports and restore the unique quality of these traditional spices.
