റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഉപരോധങ്ങൾ ലംഘിക്കാതെ വെനിസ്വേലൻ എണ്ണ നേരിട്ട് വാങ്ങാൻ റിഫൈനറെ അനുവദിക്കുന്ന പൊതു ലൈസൻസ് നൽകി അമേരിക്ക. പെട്രോളിയം വിപണി രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് വിദേശ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ റഷ്യൻ എണ്ണയ്ക്ക് പകരമായി ഇനി വലിയതോതിൽ വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് കഴിയുമെന്നാണ് വിലയിരുത്തൽ.

നേരത്തേ റിലയൻസ് വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയ്ക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ നിർത്തിയിരുന്നു. വെനസ്വേലയുടെ കട്ടിയേറിയ എണ്ണ സംസ്കരിക്കാൻ റിലയൻസിന്റെ ഗുജറാത്തിലെ റിഫൈനറിയിൽ സാങ്കേതിക സൗകര്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ റിഫൈനിങ് ശേഷിയുള്ള പ്ലാന്റ് കൂടിയാണിത്. ജനറൽ ലൈസൻസ് ലഭിച്ചതോടെ വെനസ്വേലൻ എണ്ണ ഉപരോധ ഭീഷണിയില്ലാതെ വാങ്ങാനും സംസ്കരിച്ച് കയറ്റുമതി നടത്താനും റിലയൻസിന് സാധിക്കും. ലൈസൻസ് ലഭിച്ചതിനെ കുറിച്ച് റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയശേഷം, വെനസ്വേലയുടെ എണ്ണ വിപണി യുഎസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപരോധം കുറയ്ക്കുകയും ബില്യൺ കണക്കിന് ഡോളർ നിക്ഷേപമെത്തിച്ച് വെനസ്വേലൻ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു
Reliance Industries reportedly wins a US license to import Venezuelan crude oil. This strategic move allows RIL to process heavy oil at its Jamnagar refinery without violating US sanctions.
