പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും സാമൂഹിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ചർച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കൂടിക്കാഴ്ചയ്ക്കിടെ അലിഗഡ് സർവകലാശാല മലപ്പുറം സെന്ററിനെ പൂർണ വിദ്യാഭ്യാസ കേന്ദ്രമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എ.പി. അബൂബക്കർ മുസല്യാർ ഉന്നയിച്ചു. വഖ്ഫ് കാര്യങ്ങളും എസ്ഐആർ പ്രക്രിയയും സംബന്ധിച്ച ആശങ്കകളും കാന്തപുരം പങ്കുവെച്ചു. പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മൗലാനാ ആസാദ് നാഷനൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം സംബന്ധിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ സംസാരവിഷയമായി. രാജ്യാന്തര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അഭിനന്ദിച്ചു.
Indian Grand Mufti Kanthapuram A.P. Aboobacker Musliyar met PM Narendra Modi in Delhi to discuss AMU Malappuram’s development, minority fellowships, and international diplomacy.
