സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ഭേദിച്ച് മുന്നേറി കേരള ടൂറിസം. 2025ൽ കേരളത്തിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. 2025ൽ ആകെ 2,58,80,365 സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചതായി ടൂറിസം ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 2024ലെ വർഷത്തെ കണക്കുകൾ (2024 – 2,29,85,363) അപേക്ഷിച്ച് 28,95,002 പേർ അധികം കേരളത്തിലേക്ക് എത്തിയതായാണ് റിപ്പോർട്ട്.

ആഭ്യന്തര സഞ്ചാരികളിൽ 12.64% വർധന രേഖപ്പെടുത്തി. കോവിഡിനു മുമ്പത്തെ നിലയുമായി താരതമ്യം ചെയ്താൽ ഈ വർധന 36.3% അധികമാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ശക്തമായ വളർച്ചയാണ് ഉണ്ടായത്. 2025ൽ 8,21,999 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 11.33% വർധനയാണ്. വിദേശ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ എറണാകുളം മുന്നിലാണ്, തൊട്ടുപിന്നാലെ തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളും.
ജില്ലകളിൽ, ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണ് (4,679,800). തൊട്ടുപിന്നിൽ എറണാകുളം (4,429,899), തിരുവനന്തപുരം (4,375,846), തൃശൂർ (3,124,696), വയനാട് (1,473,710), കോഴിക്കോട് (1,469,253) എന്നീ ജില്ലകളാണ്. കേരളം തുടർച്ചയായി ടൂറിസം റെക്കോർഡുകൾ തകർക്കുന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും കേരള ടൂറിസം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Kerala welcomed a record 2.58 crore tourists in 2025, marking its highest-ever arrival. Idukki district tops domestic visits while Ernakulam leads in foreign footfall. Read the full statistics released by Minister PA Mohamed Riyas