ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താരിഖ് റഹ്‌മാന് ആശംസകൾ അറിയിച്ച് കത്തയച്ചാണ് മോഡി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്ന് മോഡി കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് താരിഖ് റഹ്‌മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർലയാണ് പങ്കെടുത്തത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഒപ്പമുണ്ടായിരുന്നു. ഓം ബിർലയാണ് മോഡിയുടെ കത്ത് താരിഖ് റഹ്മാന് കൈമാറിയത്.

ധാക്കയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം, ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഓം ബിർല പറഞ്ഞു. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ധാക്കയിലെ പുതിയ രാഷ്ട്രീയ നേതൃത്വത്തിന് കീഴിലുള്ള ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ സുപ്രധാന നിമിഷമാണ് ഈ സംഭവവികാസം. 2024 ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഭരണകൂടം പുറത്താക്കപ്പെട്ടതിനും തുടർന്ന് ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിനെതിരെ നടന്ന അക്രമങ്ങൾക്കും തൊട്ടുപിന്നാലെയാണ് ഡൽഹി-ധാക്ക ബന്ധം വഷളായത്. താരിഖ് റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. താരിഖ് റഹ്‌മാനെ ബിഎൻപി നേരത്തെ പാർലമെന്ററി നേതാവായി തെരഞ്ഞെടുത്തിരുന്നു. ബംഗ്ലാദേശ് പാർലമെന്റിലെ 297 സീറ്റുകളിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരത്തിലെത്തിയത്.
Prime Minister Narendra Modi officially invites Bangladesh’s new PM Tarique Rahman to visit India. Following BNP’s victory, this move signals a new chapter in India-Bangladesh diplomatic ties.