ഇന്ത്യയുമായുള്ള വ്യാപാര കരാർ ശരിയായ ദിശയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെ “ഫന്റാസ്റ്റിക്” എന്ന് വിശേഷിപ്പിച്ച ട്രംപ് ഇടക്കാല ചട്ടക്കൂടിന്റെ ഭാഗമായി തീരുമാനിച്ച 18% തീരുവ ഇന്ത്യ തുടർന്നും നൽകുമെന്നും വ്യക്തമാക്കി. രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തീരുമാനം യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യൻ പരാമർശം.

അതേസമയം കോടതി തീരുമാനത്തോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്കാല വ്യാപാര കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി സാധ്യതകൾ ഇനിയും അവശേഷിക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് വിവിധ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തിയ ട്രംപിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്.
വ്യാപക താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, അധികാര പരിധി ലംഘിച്ചതായി കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.
US President Donald Trump describes relations with India as ‘fantastic’ and affirms the 18% interim duty framework, following the US Supreme Court’s ruling to overturn broader trade tariffs.
