വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട സംരംഭങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നല്കാൻ തീരുമാനം. സംരംഭകർക്കും കെട്ടിട ഉടമകൾക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുവാൻ മന്ത്രിസഭാ തീരുമാനമായി. സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്റെ 50% അല്ലെങ്കിൽ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച സംരംഭകരുടെ കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്കും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.

മാനുഫാക്ച്ചറിങ് സെക്ടറിന് 20 ലക്ഷം രൂപ, സർവീസ് – 10 ലക്ഷം, ട്രേഡ് – 7 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചു കൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്.
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.
Relief for Meppadi entrepreneurs: Kerala Cabinet announces a compensation package for businesses destroyed in the Wayanad landslide. Financial aid up to ₹20 lakh sanctioned for various sectors from CMDRF.
