ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിന് കടമായി നൽകിയ 35,000 രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കുടുംബം. 109 വർഷം പഴക്കമുള്ള കടം പലിശയടക്കം തിരികെ വേണമെന്നും ഇതിനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നും മധ്യപ്രദേശിലെ സെഹോറിലെ പ്രശസ്ത ബിസിനസുകാരനായ സേത്ത് ജുമ്മാ ലാൽ റൂത്തിയയുടെ പിൻമുറക്കാർ പറയുന്നു. യുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സമയത്താണ് ജുമ്മാ ലാൽ ബ്രിട്ടീഷ് സർക്കാറിന് 35,000 രൂപ കടം നൽകിയത്. കടം വാങ്ങിയ പണം തിരികെ നൽകുമെന്ന് കാണിച്ച് സർക്കാർ അദ്ദേഹത്തിന് അന്ന് രേഖകളും കൈമാറി. എന്നാൽ, ഈ പണം 109 വർഷമായിട്ടും തിരികെ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്ന് കടമായി നൽകിയ പണം പലിശസഹിതം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സേത്ത് ജുമ്മ ലാലിന്റെ ചെറുമകൻ വിവേക് റൂത്തിയയാണ് നിയമ നടപടിക്കൊരുങ്ങുന്നത്.

പഴയ രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഇത്തരമൊരു രേഖ താൻ കണ്ടെത്തിയതെന്ന് വിവേക് റൂത്തിയ പറയുന്നു. പണം വായ്പകൊടുത്ത് 20 വർഷത്തിനുശേഷം 1937ൽ സേത്ത് ജുമ്മാ ലാൽ അന്തരിച്ചു. പിന്നീട് കടം നൽകിയ കാര്യം കുടുംബം മറന്നുപോയെന്നും വിവേക് പറയുന്നു. ഇന്നത്തെ കണക്ക് വെച്ച് 35,000 എന്നത് നിസ്സാര തുകയാണെങ്കിലും നൂറ് വർഷം മുൻപത്തെ മൂല്യവും പലിശയും വെച്ച് നോക്കുമ്പോൾ അതിന്റെ മൂല്യം കോടികൾ വരുമെന്നാണ് വിവേക് റൂത്തിയ അവകാശപ്പെടുനിനത്. അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി പരമാധികാര രാഷ്ട്രത്തിന് അതിന്റെ ചരിത്രപരമായ സാമ്പത്തിക ബാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം നൂറ് വർഷത്തിലധികം പഴക്കമുള്ള രേഖകളുടെ ആധികാരികതയും സാധുതയും കേസിൽ വെല്ലുവിളിയാകുമെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.
Descendants of a Sehore businessman plan legal action to recover a 109-year-old loan of ₹35,000 given to the British government during WWI, now worth crores with interest.
