സോന കോംസ്റ്റാർ (Sona Comstar) ചെയർമാൻ സഞ്ജയ് കപൂറിന്റെ (Sunjay Kapur) വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രധാന തീരുമാനവുമായി കോടതി. അദ്ദേഹത്തിന്റെ വിൽപത്രത്തിൽ ഫോറൻസിക് പരിശോധന നടത്താനാണ് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. സഞ്ജയ് കപൂറിന്റെ മുൻ ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ (Karisma Kapoor) മക്കളും മാതാവ് റാണി കപൂറും സഞ്ജയിയുടെ 30000 കോടി രൂപയുടെ സ്വത്തുക്കളിൽ തങ്ങളുടെ ന്യായമായ വിഹിതം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂർ സഞ്ജയിയുടെ സ്വത്തുക്കളുടെ പൂർണ നിയന്ത്രണം നേടുന്നതിനായി അദ്ദേഹത്തിന്റെ വിൽപത്രം വ്യാജമായി നിർമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. കുടുംബ തർക്കത്തെത്തുടർന്ന് 30,000 കോടി രൂപ വിലമതിക്കുന്ന എസ്റ്റേറ്റ് നിലവിൽ കോടതി രജിസ്ട്രിയിൽ മുദ്രയിട്ട കവറിൽ സൂക്ഷിച്ചിരിക്കുകയാണ്.

സഞ്ജയ് കപൂറിന്റെ മുൻ ഭാര്യ കരിഷ്മയ്ക്കും അമ്മ റാണിക്കും അവരുടെ അംഗീകൃത പ്രതിനിധികൾക്കും ഫോറൻസിക് അല്ലെങ്കിൽ കൈയക്ഷര വിദഗ്ധർക്കും മാർച്ച് 10ന് യഥാർത്ഥ വിൽപത്രം പരിശോധിക്കാൻ ജോയിന്റ് രജിസ്ട്രാർ ഗഗൻദീപ് ജിൻഡാൽ അനുമതി നൽകി. പ്രിയ കപൂറിനെ പ്രതിനിധീകരിക്കുന്ന അംഗീകൃത അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തുമെന്ന് രജിസ്ട്രാർ നിർദ്ദേശിച്ചു. പ്രിയയുടെ അഭിഭാഷകൻ ഹാജരായില്ലെങ്കിൽ, കരിഷ്മയ്ക്കും റാണിക്കും പരിശോധനയുമായി മുന്നോട്ട് പോകാൻ അനുവദിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. വാദം കേൾക്കുന്നതിനിടെ, വിൽപത്രത്തിന്റെ ഒരു പകർപ്പ് മുമ്പ് പങ്കുവെച്ചിട്ടുണ്ടെങ്കിലും, അതിന്റെ ആധികാരികത ഉറപ്പാക്കാൻ യഥാർത്ഥ രേഖ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് കരിഷ്മയുടെ അഭിഭാഷകൻ വാദിച്ചിരുന്നു.
പിതാവിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് തങ്ങൾക്ക് പൂർണ വിവരങ്ങൾ ഇല്ലായിരുന്നുവെന്ന് കരിഷ്മയുടെ മക്കൾ നൽകിയ ഹർജിയിൽ പറയുന്നു. പ്രിയ കപൂർ വിശദാംശങ്ങൾ മറച്ചുവെച്ച് സ്വത്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതായാണ് ആരോപണം. അതേസമയം മകന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച റാണി കപൂർ സ്വത്ത് വകകളിൽ നിന്ന് തന്നെ പൂർണമായും ഒഴിവാക്കിയതായും വാദമുന്നയിച്ചിരുന്നു. വിൽപത്രവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും റാണി കപൂറിനെ അറിയിച്ചിട്ടില്ലെന്ന് റാണിയുടെ അഭിഭാഷകൻ ആരോപിച്ചു. കഴിഞ്ഞ വർഷമാണ് ലണ്ടനിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച് സഞ്ജയ് അന്തരിച്ചത്.
The Delhi High Court has granted permission for a forensic probe into the late Sunjay Kapur’s will. Karisma Kapoor’s children and Sunjay’s mother allege forgery by his third wife, Priya Kapur, over a ₹30,000 crore estate.
