ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആശങ്ക ഉയർത്തുകയാണ്. ഇവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അറിയിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മടക്കയാത്ര സുരക്ഷിതമാക്കാനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഐസിസി വ്യക്തമാക്കി. ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി കൂട്ടിച്ചേർത്തു.

യാത്ര, ലോജിസ്റ്റിക്സ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ടീമുകൾക്കായി പ്രത്യേക സംവിധാനമൊരുക്കും. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ബദൽ ക്രമീകരണങ്ങൾ സജ്ജമാക്കും. ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്ര ഒഴിവാക്കി യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി താരങ്ങളെ നാട്ടിലെത്തിക്കാനാണ് ഐസിസി നീക്കം. താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഐസിസി മുൻഗണന നൽകുന്നതെന്നും യാത്രാ ആവശ്യവുമായി ബന്ധപ്പെട്ട് പ്രത്യേക ട്രാവൽ സപ്പോർട്ട് ഡെസ്ക് ആരംഭിച്ചതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തിയ വിദേശികൾക്കും ഐസിസി പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ നിർദേശങ്ങൾ കൃത്യമായി പരിശോധിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തണമെന്നും അതിന് ശേഷം മാത്രമേ മടക്കയാത്ര പ്ലാൻ ചെയ്യാൻ പാടുള്ളൂ എന്നുമാണ് ഐസിസി അറിയിച്ചിരിക്കുന്നത്.
മാർച്ച് നാലിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡും തമ്മിലാണ് ആദ്യ സെമിഫൈനൽ. മാർച്ച് അഞ്ചിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന സൂപ്പർ 8 മത്സരത്തിൽ സഞ്ജു സാംസന്റെ ഒറ്റയാൾ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. മാർച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് ഫൈനൽ.
The ICC has activated contingency plans to ensure the safe travel of T20 World Cup players and fans as the West Asia crisis disrupts Gulf air routes. Semifinals proceed as scheduled in Kolkata and Mumbai
