നിർദിഷ്ട കേരള ഹൈ-സ്പീഡ് റെയിൽ (KHSR) പാതയുടെ പുതുക്കിയ രൂപകൽപ്പനാ നിർദേശം പുറത്തിറക്കി മെട്രോമാൻ ഇ. ശ്രീധരൻ. മാറ്റങ്ങൾ നിർമ്മാണ ചെലവും വലിയ തോതിൽ കുറയ്ക്കുന്നതിനൊപ്പം പദ്ധതി പൂർത്തീകരണം വേഗത്തിലാക്കുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരിച്ച പദ്ധതി പ്രകാരം, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന 465 കിലോമീറ്റർ ഇടനാഴി, 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാനാകുന്ന തരത്തിലാകുമെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ പുതുതായി തുറന്ന ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് അദ്ദേഹം പങ്കുവെച്ചത്. പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ടയും ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചെലവ് 56,500 കോടി രൂപയായി കണക്കാക്കുന്നു, നേരത്തെ ഇത് 80000 കോടി രൂപയായിരുന്നു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൊത്തം 21 സ്റ്റേഷനുകളാണ് ഈ പാതയിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സ്റ്റേഷനുകൾ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ഇത് കാസർകോട്ടേക്കും പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്കും നീട്ടാൻ പദ്ധതിയുണ്ട്.
സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് മുന്നോട്ട് വെക്കുന്നതെന്ന് ഇ. ശ്രീധരൻ പറയുന്നു. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക്. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത കടന്നു പോവുക. ആർആർടിഎസിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വന്ദേ ഭാരത് ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹി – മീററ്റ് ആർആർടിഎസ് ഓടുന്നത് മിനിമം 30 രൂപ ടിക്കറ്റ് നിരക്കിലാണ്. ആർആർടിഎസിനെക്കാൾ കുറവാകും തന്റെ പദ്ധതിയിലെ ടിക്കറ്റ് നിരക്ക് എന്നാണ് ശ്രീധരൻ പറയുന്നത്.
Metroman E. Sreedharan proposes a revised Kerala High-Speed Rail (KHSR) connecting Thiruvananthapuram to Kannur in 3.5 hours. Explore the list of 21 stations and the new ₹56,500 crore cost-effective model
