മലബാറുകാർക്കിനി പാമ്പൻ പാലവും കാണാം രാമേശ്വരത്തെത്തി ധനുഷ്കോടിയും കണ്ടു മടങ്ങുകയും ചെയ്യാം. പുണ്യ നഗരമായ രാമേശ്വരത്തേക്കും അതിനടുത്തുള്ള ധനുഷ്കോടിയിലേക്കും നേരിട്ട് യാത്ര ചെയ്യാന്‍ ഒരു ട്രെയിന്‍ പോലുമില്ലെന്നത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരുടെ ദീര്‍ഘകാല പരാതിയായിരുന്നു. പഴക്കത്തെ തുടർന്ന് തമിഴ്നാട്ടിലെ മണ്ഡപത്തു നിന്നും രാമേശ്വരത്തേക്കുള്ള പാമ്പൻ പാലം ഡീക്കമ്മീഷൻ ചെയ്തതും ഇവിടേക്കുള്ള ട്രെയിൻ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി. എന്നാൽ മലബാറുകാർക്ക് രാമേശ്വരവും ധനുഷ്കോടിയും പഴനിയും കാണാൻ ഇനി എളുപ്പമാകും. മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി മലബാറിൽ നിന്നും രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിൻ സർവീസായ മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
പുതിയ ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ മലബാറിലുള്ളവര്‍ക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കുമൊക്കെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കും. 2024ല്‍ പ്രഖ്യാപിച്ച മംഗളുരു – രാമേശ്വരം ട്രെയിന്‍ സര്‍വീസ് ഇത് വരെ യാഥാർഥ്യമായിരുന്നില്ല. പഴയ പാമ്പന്‍ റെയില്‍വേ പാലം ഡീ കമ്മീഷന്‍ ചെയ്തതായിരുന്നു ഒരു കാരണം.
പുതിയ പാമ്പന്‍ പാലം പണികഴിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് തുറന്നു കൊടുത്തതോടെ വീണ്ടും മലബാറിന്റെ രാമേശ്വരം യാത്രാ സ്വപ്‌നങ്ങള്‍ സജീവമാകുകയായിരുന്നു. ഇതിനിടെ നവീകരണത്തിനായി താല്‍ക്കാലികമായി അടച്ചിട്ട രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവർത്തികൾ 112 കോടി രൂപ ചെലവില്‍ പൂർത്തിയാകുന്നതോടെ ഈ മാസം തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ ഇവിടെ നിന്നും മലബാറിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
16621/16622 മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
Prime Minister Narendra Modi flags off the first Mangaluru Central–Rameswaram Express. This weekly train connects Malabar to the holy sites of Palani and Rameswaram via the new Pamban Bridge
