കേരളത്തിൽ MSME സംരംഭങ്ങൾക്ക് വഴിയൊരുക്കിയ സംസ്ഥാന സർക്കാരിന് അംഗീകാരം. ഇവയ്ക്കായി വ്യവസായ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നടപടികള്‍ക്കുള്ള അംഗീകാരമായി കേരളത്തിന് കേന്ദ്രം അനുവദിച്ചത് 360 കോടി രൂപ. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള ഈ പ്രധാന പരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഭൂമി, തൊഴിലാളി, യന്ത്രസാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ സങ്കീര്‍ണമായ അനുമതി പ്രക്രിയകളില്ലാതെ ഉപയോഗിക്കാന്‍ സാധിച്ചു എന്നതിലാണ് കേന്ദ്രത്തിന്റെ അംഗീകാരം .
സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികള്‍ (ഡിറഗുലേഷന്‍) കുറയ്ക്കുന്നതിനും ചട്ടങ്ങള്‍ ലളിതമാക്കുന്നതിനുമായി കൈക്കൊണ്ട പരിഷ്കരണങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തുക ഒറ്റത്തവണയായി സംസ്ഥാനത്തിന് ലഭിക്കും.

വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണ ലഘൂകരണ നടപടികളും ഭരണപരമായ പരിഷ്കരണങ്ങളുമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
അനുവദിച്ച 360 കോടി സഹായം കേരള റോഡ് ഫണ്ട് ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഓഫ് കേരള, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന 13 മൂലധന നിക്ഷേപ പദ്ധതികള്‍ക്ക് പിന്തുണ നല്‍കും. ഈ പദ്ധതികള്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെയും നിക്ഷേപ സൗഹൃദ ശേഷിയെയും കൂടുതല്‍ ശക്തിപ്പെടുത്തും.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവുകള്‍, മാസ്റ്റര്‍പ്ലാന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കല്‍, വ്യവസായ ഭൂമി ബാങ്കുകളുടെ രൂപീകരണം, കെട്ടിട നിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള അനുമതികള്‍ ലളിതമാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി നിയന്ത്രണ പരിഷ്കരണങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനായി.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. സംരംഭങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, ഭരണനടപടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. സംസ്ഥാനതലത്തില്‍ നിയന്ത്രണ നടപടികള്‍ കുറയ്ക്കുകയും ചട്ടങ്ങള്‍ ലളിതമാക്കുകയും ചെയ്യുന്ന പദ്ധതി കഴിഞ്ഞ ഒമ്പത് മാസമായി ഏകോപിപ്പിച്ചത് കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ആണ്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള ഈ പ്രധാന പരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ എംഎസ്എംഇ കള്‍ക്കായി ഭൂമി, തൊഴിലാളി, യന്ത്രസാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ സങ്കീര്‍ണമായ അനുമതി പ്രക്രിയകളില്ലാതെ ഉപയോഗിക്കാന്‍ സാധിച്ചു.
നിയന്ത്രണ സംവിധാനങ്ങള്‍ ക്രമാതീതമായി ലളിതമാക്കുന്നതിലൂടെ അനുസരണ (കംപ്ലയന്‍സ്) ചെലവ് കുറയ്ക്കാനും നവീകരണം പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും എംഎസ്എംഇകള്‍ക്കും പുതുതായി ഉയര്‍ന്നുവരുന്ന വ്യവസായങ്ങള്‍ക്കും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കുന്നു. നിയന്ത്രണ സംവിധാനങ്ങളില്‍ കൂടുതല്‍ വ്യക്തതയും പ്രവചനക്ഷമതയും ഉറപ്പാക്കുന്നതിലൂടെ കേരളത്തിന്റെ നിക്ഷേപ ആകര്‍ഷണ ശേഷിയും ഇതിലൂടെ ശക്തിപ്പെട്ടിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയറ്റിലെ കോര്‍ഡിനേഷന്‍ സെക്രട്ടറിയായ ഡോ. മനോജ് ഗോവില്‍ ആണ് ഈ പരിപാടിയുടെ സംസ്ഥാനതല പുരോഗതി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ടാസ്ക് ഫോഴ്സ് അംഗം. വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വിവിധ വകുപ്പുകളുടെ പുരോഗതി കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയറ്റുമായി സഹകരിച്ച് നിരന്തരം വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്ത് പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഭൂമി, തൊഴില്‍, കെട്ടിട നിര്‍മാണം, അടിസ്ഥാന സൗകര്യ സേവനങ്ങള്‍, അനുമതികള്‍ എന്നീ അഞ്ച് പ്രധാന മേഖലകളിലാണ് നിയന്ത്രണ ലഘൂകരണ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലകള്‍ 11 വകുപ്പുകളിലായി വ്യാപിച്ച 23 ഉപപരിഷ്കരണ മേഖലകളായി ക്രമീകരിച്ചിരിക്കുന്നു. നിയമനടപടികള്‍ ലളിതമാക്കുകയും ആവര്‍ത്തിച്ചുള്ള നടപടികള്‍ ഒഴിവാക്കുകയും സംരംഭങ്ങള്‍ക്ക് വേഗത്തിലും സുതാര്യവുമായ അനുമതി സംവിധാനം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
The Central Government approves ₹360 crore for Kerala as a reward for implementing industrial reforms and ease of doing business. The fund will support 13 major capital projects including Kochi Metro and Kerala Water Authority
