വീണ്ടും കൂട്ടപ്പിരിച്ചുവിടലുകളിലേക്ക് കടന്ന് ആഗോള കമ്പനികൾ. നിക്ഷേപ ബാങ്കിംഗ് ഭീമനായ മോർഗൻ സ്റ്റാൻലി (Morgan Stanley) 2500 പേരെ പിരിച്ചുവിട്ടപ്പോൾ ടെക് ഭീമനായ ആമസോൺ (Amazon) റോബോട്ടിക്സ് വിഭാഗത്തിൽ നിന്നാണ് പിരിച്ചുവിടലുകൾ നടത്തിയത്. ആമസോണിൽ നിന്ന് ജോലി നഷ്ടമായവരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല.

വർദ്ധിച്ചുവരുന്ന കൃത്രിമബുദ്ധി (AI) സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ ചില കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്താറുണ്ടെങ്കിലും, മോർഗൻ സ്റ്റാൻലിയിലെ നടപടി അതുമായി നേരിട്ട് ബന്ധപ്പെടുന്നതല്ലെന്നാണ് വിലയിരുത്തൽ. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മുൻഗണനകൾ, പരിഷ്കരിച്ച ആഗോള ലൊക്കേഷൻ തന്ത്രം, വ്യക്തിഗത പ്രകടന അവലോകനങ്ങൾ തുടങ്ങിയവയാണ് പിരിച്ചുവിടലുകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, ആമസോണിലെ നടപടി എഐ കേന്ദ്രീകൃത പ്രവർത്തന മാതൃകയിലേക്കും കൂടുതൽ കാര്യക്ഷമതയിലേക്കുമുള്ള തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
മോർഗൻ സ്റ്റാൻലിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ്, വെൽത്ത് മാനേജ്മെന്റ്, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് ജോലികൾ വെട്ടിക്കുറച്ചത്. എന്നാൽ സാമ്പത്തിക ഉപദേഷ്ടാക്കളെ ഇത് ബാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വലിയ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് ആമസോണിലെ പിരിച്ചുവിടലുകൾ. 2022 മുതൽ ഏകദേശം 57,000 തസ്തികകൾ വെട്ടിക്കുറച്ച ആമസോൺ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് തുടരുകയാണ്. 2025 ഒക്ടോബറിലും 2026 ജനുവരിയിലും നടന്ന പിരിച്ചുവിടൽ റൗണ്ടുകൾക്ക് ശേഷമാണ് ഇപ്പോഴത്തെ നടപടി.
Global giants Morgan Stanley and Amazon announce fresh layoffs. Morgan Stanley cuts 2,500 roles across major divisions, while Amazon trims its robotics unit as part of a 2026 strategic shift toward AI and operational efficiency
