ജനസംഖ്യ കുറയുന്നതിനെ തുടർന്നുണ്ടാകുന്ന ഭാവി പ്രതിസന്ധികൾ മറികടക്കാൻ ‘പോഷൺ ശിക്ഷ സുരക്ഷാ പാക്കേജ്’ (Poshan Shiksha Suraksha Package) എന്ന പേരിൽ പുതിയ കരട് നയം അവതരിപ്പിച്ച് ആന്ധ്രപ്രദേശ് സർക്കാർ. രണ്ടാമത്തെ കുഞ്ഞ് മുതൽ ഓരോ പ്രസവത്തിനും 25,000 രൂപ വീതം സാമ്പത്തിക സഹായം നൽകാനാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ച നയം നിർദ്ദേശിക്കുന്നത്.

മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും. കുട്ടിക്ക് അഞ്ച് വയസ്സ് ആകുന്നത് വരെ പ്രതിമാസം 1,000 രൂപ പോഷകാഹാര സഹായമായും 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും സർക്കാർ ഉറപ്പാക്കും. 1993ൽ 3.0 ആയിരുന്ന സംസ്ഥാനത്തെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) ഇപ്പോൾ 1.5 ആയി കുറഞ്ഞതിലാണ് സർക്കാർ ആശങ്ക പ്രകടിപ്പിക്കുന്നത്. ഇത് ഭാവിയിൽ യുവാക്കളുടെ എണ്ണം കുറയാനും പ്രായമായവരുടെ എണ്ണം വർദ്ധിക്കാനും കാരണമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
എങ്കിലും ഈ പദ്ധതി ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. വലിയ തുകകൾ ആനുകൂല്യമായി നൽകുന്നത് സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ, കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെയും കരിയറിനെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിലും വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
CM Chandrababu Naidu proposes a new population policy for Andhra Pradesh. Includes ₹25,000 assistance for the second child and monthly nutrition support for the third child to combat falling fertility rates
