കുട്ടികളിലെ മൊബൈൽ ഫോൺ – സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തുക. 2026-27 സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും അവരെ വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു വിപ്ലവകരമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതിന്റെ ഭാഗമായി ‘മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ’ (Mobile Bidi, Pustaka Hidi) എന്ന വിപുലമായ ക്യാംപെയ്നും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ – സമൂഹമാധ്യമ ഉപയോഗം വർദ്ധിച്ചതിലൂടെ കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ ദൂഷ്യങ്ങളും നെഗറ്റീവ് ഇംപാക്റ്റും തടയുകയാണ് ലക്ഷ്യമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആന്ധ്രാപ്രദേശും ഗോവയും സമാനമായ നീക്കങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും കർണാടകയാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം. വെറും നിരോധനമല്ല, മറിച്ച് വരുംതലമുറയുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്ന സാമൂഹിക മാറ്റത്തിനാണ് കോൺഗ്രസ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.
Karnataka Government announces a ban on social media for children under 16 in its 2026-27 budget. CM Siddaramaiah launches ‘Mobile Bidi, Pustaka Hidi’ to prioritize mental health.