ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്‍റ് താരലേലത്തില്‍ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് സൺറൈസേഴ്സ് ലീഡ്‌സ് ടീം ഉടമകളായ സൺ ഗ്രൂപ്പിനും കാവ്യ മാരനും നേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ആരാധകരുടെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 2,55,000 ഡോളർ (ഏകദേശം 2.34 കോടി രൂപ) നൽകിയാണ് സൺറൈസേഴ്സ് ലീഡ്‌സ് അബ്രാറിനെ സ്വന്തമാക്കിയത്. ‘ദി ഹണ്ട്രഡ്’ ടൂർണമെന്‍റിൽ ഒരു ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാകിസ്ഥാൻ താരത്തെ സൈൻ ചെയ്യുന്നത് ഇതാദ്യമാണ്. സൺറൈസേഴ്സ് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായാണ് ടീം പ്രവർത്തിക്കുന്നതെന്നാരോപിച്ച് #BoycottSRH എന്ന ഹാഷ്‌ടാഗ് എക്സിൽ ട്രെൻഡിംഗായി.
അബ്രാറിനെ ടീമിലെടുത്ത വാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സൺറൈസേഴ്സ് ലീഡ്‌സിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കൻ ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ ടീമുകളുടെ ഉടമകളാണ് സൺ ഗ്രൂപ്പ്. മുൻപ് ഈ ടീമുകളിലൊന്നും പാക് താരങ്ങൾ കളിച്ചിട്ടില്ല. ലേലത്തിൽ ട്രെന്‍റ് റോക്കറ്റ്സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് ഹെഡ് കോച്ച് ഡാനിയൽ വെട്ടോറിയുടെ താൽപ്പര്യപ്രകാരം കാവ്യ മാരൻ അബ്രാറിനെ ടീമിലെത്തിച്ചത്.
Kavya Maran’s Sunrisers Leeds faces social media boycott after signing Pakistan spinner Abrar Ahmed for $255,000 in The Hundred auction.
