പ്രായമായ മാതാപിതാക്കളുടെ ഉള്ളിലെ യാത്രാപ്രേമികളെ തിരിച്ചറിയാനും അവർക്ക് സുരക്ഷിതമായ യാത്രകൾ ഒരുക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘ടേക്ക് മൈ ഫാമിലി’ (Take My Family) എന്ന സംരംഭത്തിന്റെ പിന്നിലെ കഥയും പ്രവർത്തന രീതികളും പങ്കുവെക്കുകയാണ് ഡയറക്ടർ കണ്ണൻ ജോഷ്വാ മൈക്കിൾ (Kannan Joshua Michael).കോളേജ് പ്രൊഫസറിൽ നിന്ന് ടൂറിസം മേഖലയിലെ ശ്രദ്ധേയനായ സംരംഭകനിലേക്കുള്ള കണ്ണൻ മൈക്കിളിന്റെ യാത്ര പ്രചോദനാത്മകമാണ്.
അധ്യാപനത്തിൽ നിന്ന് സംരംഭകത്വത്തിലേക്ക്
ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഉപരിപഠനം പൂർത്തിയാക്കി കോളേജ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു കണ്ണൻ. സുരക്ഷിതമായ കരിയർ ആയിരുന്നിട്ടും, സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും വളർച്ചയ്ക്കുള്ള സ്കോപ്പും അദ്ദേഹത്തെ സംരംഭകത്വത്തിലേക്ക് നയിച്ചു. തുടക്കത്തിൽ ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങൾ എഴുതി സ്‌കൂളുകൾ തോറും നേരിട്ടെത്തി വിൽക്കുന്ന ‘ഡോർ ടു ഡോർ സെല്ലിംഗ്’ രീതിയാണ് അദ്ദേഹം അവലംബിച്ചത്. എന്നാൽ പണം പിരിച്ചെടുക്കുന്നതിലെ പാളിച്ചകൾ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ പരാജയം ഒരു ബിസിനസ് എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വലിയ പാഠമാണ് നൽകിയതെന്ന് കണ്ണൻ പറയുന്നു.

IELTS പരിശീലനവും വഴിത്തിരിവും
കോട്ടയം ആസ്ഥാനമായി ആരംഭിച്ച ഐഇഎൽടിഎസ്, ഒഇടി പരിശീലന കേന്ദ്രം ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമായി. പിന്നീട് ആരംഭിച്ച ‘ട്വിൻസ് അബ്രോഡ്’ എന്ന സ്റ്റഡി അബ്രോഡ് കൺസൾട്ടൻസിയുടെ ഭാഗമായി നടത്തിയ വിദേശയാത്രകളാണ് ടൂറിസം മേഖലയിലെ പുതിയ സാധ്യതകൾ കണ്ണന് തുറന്നുനൽകിയത്.
പിതാവിന്റെ സ്വപ്നത്തിൽ നിന്ന് ബ്രാൻഡ്
കണ്ണന്റെ പിതാവ് 60 വയസ്സുവരെ വലിയ യാത്രകളൊന്നും നടത്തിയിരുന്നില്ല. ഒരിക്കൽ നിർബന്ധപൂർവ്വം യാത്ര കൊണ്ടുപോയപ്പോഴാണ് തന്റെ പിതാവിനുള്ളിലെ വലിയ യാത്രാപ്രേമിയെ കണ്ണൻ തിരിച്ചറിയുന്നത്. “ഞാൻ നടന്ന് തളരുമ്പോഴും 60 കഴിഞ്ഞ അച്ഛൻ ഉന്മേഷവാനായിരുന്നു. കുട്ടിക്കാലം മുതൽ പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവ്വതനിരകൾ നേരിൽ കണ്ടപ്പോൾ അദ്ദേഹം കരയുകയായിരുന്നു. അപ്പോഴാണ് നമ്മുടെ മാതാപിതാക്കൾ മക്കളുടെ സമയവും പണവും ഓർത്ത് അവരുടെ വലിയ ആഗ്രഹങ്ങൾ പുറത്തുപറയാറില്ലെന്ന് എനിക്ക് മനസ്സിലായത്.”-കണ്ണൻ പറയുന്നു. ഈ തിരിച്ചറിവാണ് മുതിർന്ന പൗരന്മാർക്കായി മാത്രമായി ട്രാവൽ ബ്രാൻഡ് തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തന്റെ പിതാവിനെ മാത്രം രണ്ടര വർഷം കൊണ്ട് അദ്ദേഹം 20 രാജ്യങ്ങളിൽ കൊണ്ടുപോയി.
മുതിർന്നവർക്കായുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ടവ
സാധാരണ ടൂർ പാക്കേജുകളിൽ പ്രായമായവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ‘ടേക്ക് മൈ ഫാമിലി’ ശ്രമിക്കുന്നത്. ഒത്തിരി നടത്തം ഒഴിവാക്കി, കൃത്യമായ വിശ്രമ സമയം നൽകുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത് എന്നതാണ് ടേക്ക് മൈ ഫാമിലിയുടെ പ്രധാന സവിശേഷത. ഈ അനുയോജ്യമായ ഐറ്റിനറിക്കൊപ്പം വിദേശ രാജ്യങ്ങളിൽ പോകുമ്പോഴും പ്രായമായവർക്ക് അവർക്ക് ശീലമുള്ള ഭക്ഷണം ലഭ്യമാക്കാനും ശ്രദ്ധിക്കുന്നു. മെഡിക്കൽ അസിസ്റ്റൻസ് ആണ് ഇത്തരം യാത്രകളിൽ പരമപ്രധാനം. ഗ്രൂപ്പ് ടൂറുകളിൽ ഡോക്ടറുടെയോ നഴ്സിന്റെയോ സേവനം ഉറപ്പാക്കുന്ന ‘ടേക്ക് മൈ ഫാമിലി’ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള മാതാപിതാക്കൾക്കായി എയർപോർട്ട് മുതൽ ലഗേജ് എടുക്കാനും മരുന്നുകൾ നൽകാനും സഹായിക്കുന്ന കെയർടേക്കർമാരെയും കൂടെ അയക്കുന്നു.
എങ്ങോട്ട് പോകണം?
യാത്രയ്ക്ക് മുൻപ് കൃത്യമായ മരുന്നുകൾ കരുതുക, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ കരുതുക, പവർ ബാങ്ക്, പാസ്പോർട്ട് കോപ്പികൾ എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളിൽ മക്കൾ ശ്രദ്ധിക്കണമെന്നും കണ്ണൻ ജോഷ്വാ മൈക്കിൾ ഓർമ്മിപ്പിക്കുന്നു. മാതാപിതാക്കളെ ആദ്യമായി യാത്ര കൊണ്ടുപോകുമ്പോൾ അവരുടെ താല്പര്യവും ആരോഗ്യസ്ഥിതിയും നോക്കി വേണം രാജ്യം തിരഞ്ഞെടുക്കാൻ. സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ കാഴ്ചകൾ ആസ്വദിക്കാൻ മികച്ചതാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി യാത്ര ആഗ്രഹിക്കുന്നവർക്ക് വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, ദുബായ് എന്നിവ തിരഞ്ഞെടുക്കാം. വിദേശയാത്രകൾക്ക് പുറമെ, ജീവിതത്തിൽ ഒരിക്കൽ പോലും വിമാനത്തിൽ കയറാത്തവർക്കായി ഒരു ദിവസത്തെ ബഡ്ജറ്റ് ഫ്രണ്ട്ലി ‘ഫ്ലൈറ്റ് എക്സ്പീരിയൻസ്’ യാത്രകളും ടേക്ക് മൈ ഫാമിലി ഒരുക്കുന്നുണ്ട്. ഇങ്ങനെ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മക്കൾക്ക് വിശ്വസിക്കാവുന്ന കൂട്ടിരിപ്പുകാരനാവുകയാണ് ഈ ബ്രാൻഡ്.
From college professor to tourism entrepreneur, discover the story of Kannan Joshua Michael and ‘Take My Family.’ Learn how this startup provides safe, medical-backed, and comfortable international travel exclusively for elderly parents
