ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെബ്സൈറ്റ് ഹാങ്ങാവുന്നതും പണം നഷ്ടമാകുന്നതുമായ പരാതികൾ ഇനിയുണ്ടാകില്ല. 1000 കോടി രൂപ ചിലവിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണ്ണമായും പരിഷ്കരിക്കുകയാണ് ഇന്ത്യൻ റെയിൽവേ വ്യ്കതമകാക്കിയിരിക്കുകയാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിലവിലെ ബുക്കിംഗ് ശേഷി അഞ്ച് മടങ്ങായി വർദ്ധിക്കും. നിലവിൽ ഒരു മിനിറ്റിൽ 25,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നയിടത്ത് ഇനി മുതൽ മിനിറ്റിൽ 1,25,000 ടിക്കറ്റുകൾ വരെ തടസ്സമില്ലാതെ ബുക്ക് ചെയ്യാൻ സാധിക്കും. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഏപ്രിൽ മാസത്തോടെ ഇത് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

തത്കാൽ ടിക്കറ്റുകൾ സെക്കൻഡുകൾക്കുള്ളിൽ തട്ടിയെടുക്കുന്ന ഏജന്റുമാരുടെ ‘ബോട്ട്’ (Bots) സോഫ്റ്റ്‌വെയറുകളെ തടയാനുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ സിസ്റ്റത്തിന്റെ പ്രത്യേകത. 40 വർഷം പഴക്കമുള്ള ‘ഫോർട്രാൻ’ (Fortran) ലാംഗ്വേജിൽ നിന്ന് മാറി പുതിയ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമിലേക്കാണ് റെയിൽവേ മാറുന്നത്. ഇത് ഹാക്കിംഗ് ഭീഷണി കുറയ്ക്കാനും തത്സമയ ട്രാഫിക് മാനേജ്‌മെന്റ് സുഗമമാക്കാനും സഹായിക്കും. കൂടാതെ, സൈബർ ആക്രമണങ്ങളിൽ നിന്ന് റെയിൽവേയുടെ ഡിജിറ്റൽ ആസ്തികളെ സംരക്ഷിക്കാൻ 600 കോടി രൂപ ചിലവിൽ ഇന്ത്യൻ റെയിൽവേസ് ഇൻഫൊർമേഷൻ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (IR-SOC) എന്ന പ്രത്യേക സുരക്ഷാ വലയവും റെയിൽവേ ഒരുക്കുന്നുണ്ട്. ഘട്ടംഘട്ടമായി ട്രെയിനുകളിലെ വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കി എല്ലാവർക്കും കൺഫേം ടിക്കറ്റ് നൽകുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് ഈ മാറ്റത്തെ റെയിൽവേ കാണുന്നത്.
indian railways invests ₹1000 crore to upgrade its passenger reservation system. the new software will boost booking capacity to 1.25 lakh tickets per minute and eliminate tatkal booking bots by april 2026
