ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കായി ‘ഒബെഡ’ (Obeda) എന്ന സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ പുറത്തിറക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഇതോടെ ഈ മരുന്നിന്റെ ജനറിക് പതിപ്പിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ഡോ. റെഡ്ഡീസ് മാറി.

മരുന്നിന്റെ പേറ്റന്റ് കാലാവധി അവസാനിച്ച ആദ്യ ദിനം തന്നെ ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിലുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് കമ്പനി അറിയിച്ചു. 2 മില്ലിഗ്രാം, 4 മില്ലിഗ്രാം ഡോസുകളിൽ ലഭ്യമാകുന്ന ഇൻജക്ഷൻ ആഴ്ചയിൽ ഒരിക്കലാണ് ഉപയോഗിക്കേണ്ടത്. പ്രതിമാസ ചികിത്സയ്ക്ക് രണ്ട് ഡോസുകൾക്കുമായി 4,200 രൂപയാണ് വില.
ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് മികച്ച ഫലം രേഖപ്പെടുത്തി. മരുന്നിന്റെ നിർമ്മാണവും വികസനവും കമ്പനി നേരിട്ടാണ് നിർവഹിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മറ്റ് ആഗോള വിപണികളിലും ഘട്ടംഘട്ടമായി ജനറിക് സെമാഗ്ലൂട്ടൈഡ് എത്തിക്കാൻ പദ്ധതിയുണ്ടെന്ന് ഡോ. റെഡ്ഡീസ് സിഇഒ ഇറെസ് ഇസ്രായേലി വ്യക്തമാക്കി. സങ്കീർണ്ണമായ പെപ്റ്റൈഡ് സയൻസിലും ഉൽപ്പന്ന വികസനത്തിലുമുള്ള കമ്പനിയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ ചുവടുവെപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Dr. Reddy’s Laboratories is advancing diabetes care with affordable and innovative treatment solutions.
