ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 40,000 കോടി രൂപയുടെ എട്ട് ന്യൂ ജനറേഷൻ കോർവെറ്റുകൾ (NGC) നിർമ്മിക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ (CCS) പരിഗണനയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സമിതിയുടെ അനുമതി ലഭിക്കുന്നതോടെ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് യാർഡിലും ഗോവ ഷിപ്പ് യാർഡിലുമായി ഇവയുടെ നിർമ്മാണം ആരംഭിക്കും. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പലുകൾ 2030 മുതൽ ഓരോ വർഷം ഇടവിട്ട് നാവികസേനയുടെ ഭാഗമാകും.

ഫ്രിഗേറ്റുകളെക്കാളും ഡിസ്ട്രോയറുകളെക്കാളും വലിപ്പം കുറവാണെങ്കിലും ഏകദേശം 3,000 ടൺ ഭാരമുള്ള ഈ കോർവെറ്റുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കാനും ശത്രു അന്തർവാഹിനികളെ തകർക്കാനും ശേഷിയുണ്ട്. ഉപരിതല മിസൈലുകൾ, ആന്റി ഏരിയൽ ആയുധങ്ങൾ, അത്യാധുനിക ഗണ്ണുകൾ എന്നിവയാൽ സജ്ജമായ ഇവ നിലവിൽ സേവനത്തിലുള്ള 20-30 വർഷം പഴക്കമുള്ള വീർ, ഖുക്രി, കോറ ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് എത്തുന്നത്.
അതേസമയം, നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന മറ്റൊരു നിർണ്ണായക നീക്കമായി ഫ്രാൻസിൽ നിന്നുള്ള 26 റഫാൽ എം (Rafale Marine) യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെത്തും. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളിൽ റഷ്യൻ നിർമ്മിത മിഗ്-29 കെ വിമാനങ്ങൾക്ക് പകരമായാണ് 60,000 കോടി രൂപയുടെ ഈ അത്യാധുനിക വിമാനങ്ങൾ എത്തുന്നത്. ഇതോടൊപ്പം എഐപി സാങ്കേതികവിദ്യയുള്ള പുതിയ ജർമ്മൻ അന്തർവാഹിനികൾ കൂടി എത്തുന്നതോടെ സമുദ്രപ്രതിരോധം കൂടുതൽ ശക്തമാകും.
The Indian Navy seeks CCS approval for an ₹40,000 crore project to build 8 New Generation Corvettes (NGC). Plus, the first batch of Rafale Marine jets arrives by August 2026.
