ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) എന്ന പേരിലുള്ള ഇന്ത്യയുടെ ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. അഞ്ച് മൊഡ്യൂളുകൾ കൂടിച്ചേർന്ന ഈ ബഹിരാകാശനിലയത്തിന്റെ ആദ്യ ഭാഗമായ ‘BAS-01’ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. 2028ഓടെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1,763 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ബിഎഎസ്സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

2035ഓടെ അഞ്ച് മൊഡ്യൂളുകളും സംയോജിപ്പിച്ച് ബഹിരാകാശനിലയം പൂർണ്ണസജ്ജമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. റോബോട്ടിക് ഓപ്പറേഷൻസ്, മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ, ഇൻ-ഓർബിറ്റ് റീഫ്യൂയലിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ നിലയത്തിലുണ്ടാകും. ഫാർമ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്ക് ഇത് വലിയ കരുത്താകും. പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിക്രം സാരാഭായ് സ്പേസ് സെന്റർ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.
ISRO officially starts work on the first module (BAS-01) of the Bharatiya Antariksh Station. India aims to launch the first part by 2028 and complete the 5-module station by 2035