വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ (Yashoda and Krishna) എന്ന പെയിന്റിംഗ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകൻ ഡോ. സൈറസ് പൂനാവാല. സാഫ്രൺ ആർട്ട് സ്പ്രിംഗ് ലേലത്തിൽ 167.2 കോടി രൂപയ്ക്കാണ് ചിത്രം വിറ്റുപോയത്. ഒരു ഇന്ത്യൻ ചിത്രം ലേലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരനായ സൈറസ് പൂനാവാല, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള വ്യക്തിയാണ്. പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ‘കോവിഷീൽഡ്’ വാക്സിൻ വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ്.
1890കളിൽ രചിക്കപ്പെട്ട യശോദയും കൃഷ്ണനും രവിവർമ്മയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് കരുതപ്പെടുന്നത്. ഇന്ത്യൻ കലാരംഗത്തെ ‘മോണാലിസ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം സ്വന്തമാക്കിയതിലൂടെ കലയോടുള്ള തന്റെ താല്പര്യം ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് പൂനാവാല. നാഷണൽ ട്രെഷർ എന്ന നിലയിൽ ഈ ചിത്രം സംരക്ഷിക്കുമെന്നും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുമെന്നും പൂനാവാല വ്യക്തമാക്കി.