അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറിൽ സന്ദർശനം നടത്തുന്നു. ഇന്ത്യയിലേക്ക് ആവശ്യമായ എൽഎൻജി, എൽപിജി എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്നത് ഖത്തറിൽ നിന്നാണ്.

നേരത്തെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം യുദ്ധം കാരണം തടസ്സപ്പെട്ടത് ഇന്ത്യയിലേക്കുള്ള ഇന്ധന ലഭ്യതയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കുള്ള വിതരണത്തിന് മുൻഗണന നൽകുന്നതിനെക്കുറിച്ച് ഖത്തർ അധികൃതരുമായി ഹർദീപ് സിംഗ് പുരി ചർച്ച നടത്തും. യുദ്ധത്തെത്തുടർന്ന് ഖത്തറിലെ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായതും ഇന്ധന വിതരണത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം പൂർണ്ണമായി പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക ലഭ്യത ഉറപ്പാക്കാൻ സർക്കാർ നേരത്തെ തന്നെ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾക്ക് ശേഷമായിരിക്കും മന്ത്രി ഇന്ത്യയിലേക്ക് മടങ്ങുക.
Union Minister Hardeep Singh Puri visits Qatar to ensure uninterrupted LNG and LPG supply to India. The visit focuses on securing fuel imports through the Strait of Hormuz following the West Asia ceasefire
