കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയാൻ തമിഴ്നാട്ടിൽ വനംവകുപ്പ് വനാതിർത്തിയിലെ പ്ലാവുകളിൽ നിന്നും നിന്ന് ചക്ക നീക്കം ചെയ്യുമ്പോൾ ഇവിടെ കേരളത്തിൽ ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെ, എങ്കിലും മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.

ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്‌ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്. മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്.
ഇടിയൻ ചക്ക ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ കർഷകരിൽ നിന്ന് 25 – 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക മൊത്തക്കച്ചവടക്കാരൻ വാങ്ങുന്നത് കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണ് . ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചിപ്സ് വിപണി ക്ഷീണിച്ചു. ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും സംരംഭങ്ങൾ തത്കാലത്തേക്ക് അവസാനിപ്പിച്ചു.
ചക്ക, ഏത്തൻ. കപ്പ എന്നിവ ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഇതിനിടയിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയാൻ നീലഗിരി ജില്ലയിൽ തമിഴ്നാട് വനംവകുപ്പ് പ്ലാവുകളിൽ നിന്ന് ചക്ക നീക്കം ചെയ്യുന്ന ശ്രമങ്ങളിലാണ് . കാട്ടാനകൾക്ക് പ്രിയപ്പെട്ട ഭക്ഷണമാണ് ചക്ക.ഇപ്പോൾ ചക്കപ്പഴ സീസണ്‍ ആരംഭിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ പ്രത്യേകിച്ച് നീലഗിരി ജില്ലയിൽ ആനകളുടെ ശല്യം കൂടുതലാണ്. പ്ലാവ് കായ്ച്ചു നിൽക്കുന്ന വീടുകളിലേക്കും തോട്ടങ്ങളിലേക്കും കാട്ടാനകൾ സാമാന്യത്തിലധികമായി എത്തിത്തുടങ്ങുന്നത് മനുഷ്യ-വന്യജീവി സംഘർഷത്തിന് സാധ്യതയുണ്ട്.
While Tamil Nadu removes jackfruit to deter elephants, Kerala’s jackfruit market thrives for middlemen but fails farmers. Discover how the LPG crisis and exploitation are hitting jackfruit growers hard in 2026
