ഇന്ത്യൻ പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) 10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ, വിവിധയിനം ഹെലികോപ്റ്ററുകൾ എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കി ഇന്ത്യൻ സൈന്യത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുകയാണ് വമ്പൻ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം.

നിലവിൽ രണ്ട് ലക്ഷം കോടി രൂപയിലധികം വരുന്ന ഓർഡറുകൾ കൈവശമുള്ള HAL, ബെംഗളൂരു, നാസിക് എന്നിവിടങ്ങളിലെ നിർമ്മാണ കേന്ദ്രങ്ങൾ ആധുനികവൽക്കരിക്കുന്നതിലൂടെ പ്രതിവർഷം 24 തേജസ് വിമാനങ്ങൾ വരെ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. തേജസ് വിമാനങ്ങളുടെ എൻജിൻ വിതരണത്തിലുണ്ടായ തടസ്സങ്ങൾ നീക്കുന്നതിനായി അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസുമായി കഴിഞ്ഞ ഏപ്രിലിൽ പുതിയ സാങ്കേതിക കരാറിൽ ഏർപ്പെട്ടത് പദ്ധതിക്ക് കൂടുതൽ കരുത്തേകുന്നു.
പഴയ വിമാനങ്ങൾ ഒഴിവാക്കി വ്യോമസേനയുടെ സ്ക്വാഡ്രൺ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയമായി നിർമ്മിച്ച സുഖോയ്-30 എംകെഐ വിമാനങ്ങളുടെ നിർമ്മാണം പുനരാരംഭിക്കാനും ഇതിലൂടെ സാധിക്കും. 2028-29 സാമ്പത്തിക വർഷം വരെ നീണ്ടുനിൽക്കുന്ന ഈ വികസന പ്രവർത്തനങ്ങൾക്കായി പ്രതിവർഷം ശരാശരി 3,000 കോടി രൂപ വീതമാണ് കമ്പനി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറച്ച് ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കാനും ആഗോള വിപണിയിലേക്ക് യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ നീക്കം വലിയ ഊർജ്ജമാകും.
Hindustan Aeronautics Limited (HAL) announces a massive ₹10,000 crore plan to modernize facilities and boost production of Tejas Mk-1A jets and helicopters to meet Indian Armed Forces’ demands
