ആഴത്തിലുള്ള വ്യാപാര-പ്രതിരോധ-നിർമ്മാണ-ഊർജ്ജ മേഖലകളിൽ സുശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ, അടുത്തകാലത്തായി ഇന്ത്യ ലോകത്തെ ഏറ്റവും അഗ്രസീവായ രാജ്യമായി മാറിയിരിക്കുന്നു. നാൽപ്പത് രാജ്യങ്ങളുമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പത്തോളം വലിയ കരാറുകൾ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു.
ഇന്ത്യയും ദക്ഷിണ കൊറിയയും ചേർന്നുള്ള ഒരു “മിഡിൽ പവർ ആക്സിസിൻ്റെ” ഔദ്യോഗിക വിളംബരമാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ് -ന്റെ സന്ദർശനം. കഴിഞ്ഞ എട്ടു വർഷമായി നയതന്ത്ര രംഗത്ത് നിശബ്ദമായിരുന്ന രാജ്യം എങ്ങിനെയാണ് ഇന്ത്യയുടെ ഏറ്റവും സ്ട്രാറ്റജീക്കായ സുഹൃത്തായി മാറുന്നത്?
ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഡൽഹി സന്ദർശനം തന്ത്രപരമായ അനിവാര്യതയാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ദക്ഷിണ കൊറിയയ്ക്കും! ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ദക്ഷിണ കൊറിയൻ കമ്പനികളായ സാംസങ്, ഹ്യുണ്ടായ് എന്നിവ വലിയ സമ്മർദ്ദത്തിലാണ്. അവരുടെ പ്രൊഡക്ഷന്റെ 60 ശതമാനവും ചൈനയിൽ കേന്ദ്രീകരിക്കുന്നത് ഇനി സുരക്ഷിതമല്ലെന്ന് ദക്ഷിണ കൊറിയ തിരിച്ചറിയുന്നു. അവർക്ക് ചൈനയ്ക്ക് പകരമായി വിശ്വസിക്കാവുന്നത് ഇന്ത്യ എന്ന വലിയ രാജ്യത്തെയാണ്. ലീ ജേ-മ്യുങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ലീ ഇന്ത്യ സന്ദർശിച്ചത്, ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ വലിയ Production Base ആയി ഇന്ത്യയെ ഔദ്യോഗികമായി അംഗീകരിച്ചു എന്നതിന്റെ സൂചനയാണ്.
അതിലെ ഏറ്റവും നിർണ്ണായകമായത് VOYAGES എന്ന കപ്പൽ നിർമ്മാണ കരാറാണ്.ലോകത്തെ കപ്പൽ നിർമ്മാണത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് നമ്മുടെ ഇതുവരെയുള്ള പങ്കാളിത്തം. ദക്ഷിണ കൊറിയയാകട്ടെ കപ്പൽ നിർമ്മാണത്തിൽ ലോകരാജാവാണ്. ഇന്ത്യയിൽ ഒരു പുതിയ കപ്പൽ നിർമ്മാണ ശാലയും സാങ്കേതിക കേന്ദ്രവും സ്ഥാപിക്കുന്നതിലൂടെ കൊറിയ കൈമാറുന്നത് ഒരു മാരിടൈം സൂപ്പർ പവർ ആകാനുള്ള സാങ്കേതിക വിദ്യയാണ്.

അത്യാധുനികമായ എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ അഥവാ AIP സാങ്കേതികവിദ്യയുള്ള അന്തർവാഹിനികൾ സംയുക്തമായി വികസിപ്പിക്കാനുള്ള ചർച്ചകൾക്ക് ഇന്ത്യയും കൊറിയയും തുടക്കമിട്ടു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യക്ക് നൽകാൻ മടിക്കുന്ന ഈ സാങ്കേതികവിദ്യ കൊറിയ നൽകുകയാണ്. ഇത് ഇന്ത്യൻ സബമറൈനുകൾക്ക് കൂടുതൽ സമയം കടലിനടിയിൽ ആഴത്തിൽ കഴിയാൻ ശേഷി നൽകും. ഈ ടെക്നോളജി വെറും ഇറക്കുമതിയല്ല, കൊറിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ കപ്പൽ നിർമ്മാണശാലകളിൽ വെച്ച് തന്നെ അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
മറ്റൊരു പ്രധാന ഡിഫൻസ് ഡീൽ കൊറിയയുമായി ഒപ്പുവെച്ചത് K9-വജ്ര പീരങ്കികളുടെ മൂന്നാം ഘട്ട വികസനമാണ്. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായ K9-വജ്ര 2017 മുതൽ സൗത്ത് കൊറിയൻ ഡിഫൻസ് കമ്പനിയായ Hanwha Techwin-ന്റെ പിന്തുണയോടെ എൽ ആന്റ് ടി ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.
ഡ്രോണുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ ശേഷിയുള്ള പുതിയ ആന്റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ സംയുക്തമായി വികസിപ്പിക്കാനും ഇന്ത്യയും കൊറിയയും ധാരണയായി.ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ ഉപകരണങ്ങൾ മറ്റ് ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകളും ഈ കരാർ തുറന്നിടുന്നു.

‘ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജ്’ വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ഡിസൈൻ എന്നീ മേഖലകളിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് കൊറിയൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാം. ‘കൊറിയ-ഇന്ത്യ ഡിഫൻസ് ആക്സിലറേറ്റർ’ അഥവാ KIND-X വഴി പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പുതിയ നിക്ഷേപങ്ങളും സാങ്കേതികവിദ്യയും ലഭിക്കും. MSME മേഖലയ്ക്കായി ഒപ്പിട്ട പ്രത്യേക കരാറാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. സാംസങ്, ഹ്യുണ്ടായ് തുടങ്ങിയ വലിയ കൊറിയൻ കമ്പനികൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളും മറ്റ് ഘടകങ്ങളും നിർമ്മിച്ചു നൽകുന്ന ഇന്ത്യൻ ചെറുകിട വ്യവസായങ്ങൾക്ക് വലിയ അവസരം ലഭിക്കും. കൊറിയയിലെ അത്യാധുനിക നിർമ്മാണ രീതികൾ ഇന്ത്യൻ ചെറുകിട വ്യവസായങ്ങളിലേക്ക് എത്തിക്കാൻ ഈ കരാർ സഹായിക്കും. കപ്പലുകൾക്ക് ആവശ്യമായ സ്റ്റീൽ, ഇലക്ട്രോണിക്സ്, പെയിന്റ്, ഇന്റീരിയർ ജോലികൾ ചെയ്യുന്ന നമ്മുടെ ബിസിനസുകൾക്ക് ഇത് വലിയ വിപണി തുറന്നു നൽകും.

നേരത്തെ കൊറിയൻ വിപണിയിൽ പ്രവേശിക്കാൻ ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് Non-tariff തടസ്സങ്ങൾ ഉണ്ടായിരുന്നു. പുതിയ കരാറിലൂടെ ഇന്ത്യൻ അരി, സുഗന്ധവ്യഞ്ജനങ്ങൾ, Processed food എന്നിവയ്ക്ക് കൊറിയൻ മാർക്കറ്റിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാം. ഇന്ത്യയുടെ ജനറിക് മരുന്നുകൾക്ക് കൊറിയൻ മാർക്കറ്റിൽ സാധ്യതയുണ്ട്. നിലവിലുള്ള കർശനമായ സർട്ടിഫിക്കേഷൻ നിയമങ്ങളിൽ ഇളവ് ലഭിക്കുന്നതോടെ ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് കൊറിയയിലേക്ക് കൂടുതൽ കയറ്റുമതി നടത്താം.
കരാറിലെ നിർണ്ണായകമായ മറ്റൊരു നേട്ടം ദക്ഷിണ കൊറിയൻ കമ്പനിയായ POSCO ഇന്ത്യ-ദക്ഷിണ കൊറിയ സാമ്പത്തിക ബന്ധത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു കണ്ണിയായി മാറുന്നു എന്നതാണ്. ഇന്ത്യൻ വ്യവസായ ഭീമനായ JSW Steel-മായി ചേർന്നാണ് POSCO പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. ഒഡീഷയിൽ തന്നെ പ്രതിവർഷം 6 മില്യൺ ടൺ ശേഷിയുള്ള ഒരു സ്റ്റീൽ പ്ലാന്റ്! ഏകദേശം 9,000 കോടി രൂപയിലധികം പ്രാഥമിക നിക്ഷേപം ഇത് കൊണ്ടുവരും.

ഇന്ത്യ-ദക്ഷിണ കൊറിയ ട്രേഡ് എഗ്രിമെന്റ് വരുമ്പോൾ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള പണമിടപാടുകൾ സുഗമമാക്കുന്നതിനായി ക്യുആർ കോഡ് അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം യാഥാർത്ഥ്യമാകുന്നു. ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാക്കും കറൻസി നേരിട്ട് കൈമാറാതെ തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താം.
കൊറിയയുമായി ഷിപ് ബിൽഡിംഗിന് കേന്ദ്രസർക്കാർ ധാരണയായി മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട് പ്രഖ്യാപിക്കുന്നത് 33000 കോടിയുടെ കപ്പൽ നിർമ്മാണശാലയാണ്. കൊറിയൻ കമ്പനി എച്ച്‌ഡി ഹ്യുണ്ടായ്, എൻഷിപ്പ് ടിഎൻ, സാഗർമാല ഫിനാൻസ് കോർപ്പറേഷൻ എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.
India is rapidly strengthening its position as a global strategic partner by deepening ties with South Korea across defense, manufacturing, technology, and trade. As companies like Samsung and Hyundai look to reduce dependence on China, India is emerging as a key production hub. The partnership spans advanced shipbuilding, submarine technology, and defense systems, alongside opportunities for MSMEs and startups in areas like AI and semiconductors. Major investments, including a steel plant by POSCO in collaboration with JSW Steel, highlight the economic scale of this alliance. Together, the two countries are building a future-focused corridor that boosts industrial growth, innovation, and global supply chain resilience.
