കോഹിനൂർ വജ്രം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി. ലോകത്തിലെ ഏറ്റവും പ്രശസ്തവും വിവാദപരവുമായ രത്നങ്ങളിൽ ഒന്നാണ് 105.6 കാരറ്റ് ഭാരമുള്ള കോഹിനൂർ. പേർഷ്യൻ ഭാഷയിൽ ‘പ്രകാശത്തിന്റെ പർവതം’ എന്നറിയപ്പെടുന്ന ഈ വജ്രത്തിന് 200 മില്യൺ ഡോളറിലധികം മൂല്യം കണക്കാക്കപ്പെടുന്നു. 13ആം നൂറ്റാണ്ടിൽ ഇന്നത്തെ തെലങ്കാനയിലെ ഗോൾക്കൊണ്ട മേഖലയിലെ കൊല്ലൂർ ഖനികളിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി മുഗൾ ചക്രവർത്തിമാർ, പേർഷ്യൻ ഷാമാർ, അഫ്ഗാൻ ഭരണാധികാരികൾ, സിഖ് മഹാരാജാക്കന്മാർ എന്നിവരുടെ കൈകളിലൂടെ കടന്നുപോയ ശേഷമാണ് ഇത് ബ്രിട്ടീഷുകാരുടെ പക്കലെത്തിയത്.

1849ൽ ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയപ്പോൾ സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിംഗിൽ നിന്നാണ് ഈ വജ്രം കൈമാറ്റം ചെയ്യപ്പെട്ടത്. ലാഹോർ ഉടമ്പടി പ്രകാരം ഇത് വിക്ടോറിയ രാജ്ഞിക്ക് സമർപ്പിക്കുകയായിരുന്നു. എന്നാൽ ഇത് സമാധാനപരമായ കൈമാറ്റമായിരുന്നില്ലെന്നും, ഇന്ത്യയിൽ നിന്ന് നിർബന്ധപൂർവ്വം കൊണ്ടുപോയതാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. വിക്ടോറിയ രാജ്ഞിക്ക് ശേഷം എലിസബത്ത് രണ്ടാമൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് രാജ്ഞിമാരുടെ കിരീടങ്ങളിൽ ഈ വജ്രം അലങ്കാരമായി ഉപയോഗിച്ചിരുന്നു.
നിലവിൽ ലണ്ടൻ ടവറിലെ രാജകീയ ശേഖരത്തിലാണ് ഈ വജ്രം സൂക്ഷിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം നടന്ന കിരീടധാരണ ചടങ്ങുകളിൽ കാമില രാജ്ഞി ഈ വജ്രം പതിപ്പിച്ച കിരീടം ധരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കോഹിനൂർ വജ്രം ഇന്ത്യയുടെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് കൊളോണിയൽ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായി ബ്രിട്ടനിൽ തുടരുന്നത് ശരിയല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. സോഹ്‌റാൻ മംദാനിയുടെ പുതിയ പ്രസ്താവനയോടെ ഈ വിഷയം വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്.
New York Mayor Zohran Mamdani calls for the return of the 105.6-carat Kohinoor diamond to India. Explore the history, value, and controversy of the “Mountain of Light” currently held in the Tower of London
