ഇന്ത്യയുടെ പ്രതിരോധ മേഖല സ്വയംപര്യാപ്തതയിലേക്ക് അതിവേഗം കുതിക്കുന്നു. 2017 സാമ്പത്തിക വർഷത്തിൽ വെറും 1,535 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി, 2026 സാമ്പത്തിക വർഷമെത്തുമ്പോൾ 38,400 കോടി രൂപയായി ഉയർന്നു. പത്തുവർഷത്തിനിടെ കയറ്റുമതിയിൽ 25 മടങ്ങിലധികം വർധനവാണ് രേഖപ്പെടുത്തിയത്. റൂബിക്സ് ഡാറ്റ സയൻസസ് (Rubix Data Sciences) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. 2029 സാമ്പത്തിക വർഷത്തോടെ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

പ്രതിരോധ ഉൽപ്പാദനത്തിലും രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചു. 2025 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉൽപ്പാദനം 1.54 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലിലെത്തി. ഇത് 2015-ലെ ഉൽപ്പാദനത്തേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണ്. പ്രതിരോധ ബജറ്റിലുണ്ടായ വൻ വർധനയും സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തവുമാണ് ഈ മാറ്റത്തിന് കരുത്തേകിയത്. 2026-ലെ ആകെ പ്രതിരോധ കയറ്റുമതിയുടെ 45 ശതമാനവും സ്വകാര്യ കമ്പനികളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. നിലവിൽ 16,000 ചെറുകിട-ഇടത്തരം സംരംഭങ്ങളും (MSMEs) ആയിരത്തിലധികം സ്റ്റാർട്ടപ്പുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സൈനിക ചിലവഴിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 2027 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ബജറ്റ് 7.85 ലക്ഷം കോടി രൂപയായി ഉയർത്തി. ഇത് മൊത്തം കേന്ദ്ര ബജറ്റിന്റെ 14.67 ശതമാനമാണ്. പത്ത് വർഷം മുമ്പ് പ്രതിരോധ സാമഗ്രികളുടെ 65-70 ശതമാനവും ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത്, ഇന്ന് 65 ശതമാനം ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു. ജെറ്റ് എഞ്ചിനുകൾ, അത്യാധുനിക സെൻസറുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾക്കായി ഇപ്പോഴും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും, ഗവേഷണ-വികസന മേഖലയിലെ (R&D) നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ഈ വെല്ലുവിളിയും മറികടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
India’s defense exports have hit a record ₹38,400 crore in FY26, marking a 25-fold increase in a decade. With defense production reaching ₹1.54 lakh crore and private firms contributing 45% to exports, India is rapidly becoming a global military manufacturing hub.
