ദേശീയപാത 66-ൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ നടപടിയുമായി അദാനി എൻ്റർപ്രൈസസ്. കരാർ ഏറ്റെടുത്തിരുന്ന വാഗാഡ് ഇൻഫ്രാ കമ്പനിയെ പ്രധാന നിർമ്മാണ ചുമതലകളിൽ നിന്ന് ഒഴിവാക്കി. നിർമ്മാണം മന്ദഗതിയിലാണെന്ന വ്യാപക പരാതിയെത്തുടർന്ന് 250 കോടി രൂപയുടെ പുതിയ പ്രവൃത്തികൾ കെല്ലർ, ഗൾഫാർ ഗ്രൂപ്പുകൾക്ക് കൈമാറി. മുക്കാളിയിലെ സംരക്ഷണ ഭിത്തി നിർമ്മാണവും വടകര മേൽപ്പാലവുമായി ബന്ധപ്പെട്ട ജോലികളുമാണ് പുതിയ കമ്പനികൾ ഏറ്റെടുക്കുന്നത്.

40 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റീച്ചിൽ ഇതുവരെ 40 ശതമാനം പ്രവൃത്തികൾ പോലും പൂർത്തിയായിട്ടില്ല. മുക്കാളിയിലും കൊയിലാണ്ടി മുത്താമ്പിയിലും കുന്നിടിഞ്ഞതും വടകര മേൽപ്പാലം നിർമ്മാണം വൈകുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. 2024 ഏപ്രിലിൽ പൂർത്തിയാക്കേണ്ട പദ്ധതിക്ക് രണ്ടുതവണ സമയം നീട്ടി നൽകിയിട്ടും പുരോഗതിയില്ലാത്തതിനാലാണ് അദാനി പുതിയ നീക്കം നടത്തിയത്. നിലവിൽ വാഗാഡ് കമ്പനി ചെയ്തുവരുന്ന ജോലികൾ എത്രയും വേഗം തീർക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Adani Enterprises replaces Wagad Infra on the NH 66 Azhiyur-Vengalam reach due to slow progress. Work worth ₹250 crore handed over to Keller and Gulfar groups.
