തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മദ്യനിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിയമപരമായ മദ്യപാന പ്രായം 21 വയസ്സായി പുനഃസ്ഥാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ടാസ്മാക് (TASMAC) മദ്യവിൽപ്പനശാലകളിൽ എത്തുന്ന ഉപഭോക്താക്കളുടെ പ്രായം കർശനമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ജീവനക്കാർക്ക് സർക്കാർ നിർദ്ദേശം നൽകി. സംശയമുള്ള സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പ്രായപൂർത്തിയായെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ മദ്യം നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രായപരിധി നിയന്ത്രണവും സർക്കാർ കൊണ്ടുവന്നത്. മദ്യലഭ്യത കുറയ്ക്കുന്നതിനൊപ്പം ടാസ്മാക് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 മണി വരെയായി ചുരുക്കാനും നിലവിൽ വിജയ് സർക്കാർ ആലോചിക്കുന്നുണ്ട്.
The newly formed Vijay government in Tamil Nadu enforces a strict 21-year age limit at TASMAC outlets and orders the closure of 717 liquor shops near public spaces.