പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള നിർണ്ണായക നയതന്ത്ര കൂടിക്കാഴ്ച ഡൽഹിയിൽ പുരോഗമിക്കുന്നു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ, കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഉച്ചയോടെ തലസ്ഥാന നഗരിയിൽ എത്തിയത്. അമേരിക്കയുടെ ഏറ്റവും മികച്ച പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യയെന്നും ഒരുമിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ ഈ സന്ദർശനം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയിലേക്ക് തിരിക്കും മുൻപ് റൂബിയോ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിലെ ‘സേവാ തീർത്ഥ്’ വെന്യൂവിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചകളും. കഴിഞ്ഞ വർഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാർക്കോ റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള തലത്തിലെ പുതിയ പ്രതിസന്ധികളും ചർച്ചകളിൽ പ്രധാന വിഷയമാണ്.
നിലവിലെ യുഎസ്-ഇറാൻ യുദ്ധവും അത് ഇന്ത്യയുടെ ഇന്ധന സുരക്ഷയിലുണ്ടാക്കുന്ന ആഘാതങ്ങളും പരിഹരിക്കാനുള്ള ഊർജ്ജ സഹകരണ ചർച്ചകൾക്കാണ് കൂടിക്കാഴ്ചയിൽ മുൻഗണന. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ വ്യാപാര നികുതികളെ ചൊല്ലിയുള്ള സമീപകാല തർക്കങ്ങൾ പരിഹരിക്കുക, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് അജണ്ടകൾ.
സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ ചർച്ച നടത്തും. തുടർന്ന് ഡൽഹിയിൽ നടക്കുന്ന ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും റൂബിയോ സന്ദർശിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമായി നിലനിർത്താൻ വ്യക്തിപരമായ താല്പര്യം കാണിക്കുന്ന സാഹചര്യത്തിൽ, ഈ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണുള്ളത്.
PM Narendra Modi meets US Secretary of State Marco Rubio at Seva Theerth in Delhi. Key talks focus on US-Iran war impact, energy security, and trade tariffs
