അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വൻ മുന്നേറ്റത്തെത്തുടർന്ന് മുകേഷ് അംബാനിയെയും സോഫ്റ്റ്‌ബാങ്ക് സിഇഒ മസായോഷി സണ്ണിനെയും മറികടന്ന് ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം അദാനിയുടെ ആസ്തി 89.2 ബില്യൺ ഡോളറായി ഉയർന്നതോടെയാണ് അദ്ദേഹം ഈ നേട്ടം തിരിച്ചുപിടിച്ചത്.

88 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്കും, സോഫ്റ്റ്‌ബാങ്ക് ഓഹരികളിലുണ്ടായ ഇടിവോടെ ജാപ്പനീസ് വ്യവസായി മസായോഷി സൺ (87 ബില്യൺ ഡോളർ) മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നിലവിൽ ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ 23ആം സ്ഥാനത്താണ് ഗൗതം അദാനി.
കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ യുഎസ് നീതിന്യായ വകുപ്പ് തള്ളിക്കളഞ്ഞതിന് പിന്നാലെ അദാനിയുടെ ആസ്തിയിൽ ഏകദേശം 10 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. അദാനി ഗ്രീൻ എനർജി, അദാനി എനർജി തുടങ്ങിയ പ്രമുഖ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചതോടെ അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി ഒറ്റദിവസം കൊണ്ട് 2.5 ബില്യൺ ഡോളർ വർധിച്ചു.
മുൻപ് ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നെങ്കിലും, നിയന്ത്രണ ഏജൻസികൾ ഈ വാദങ്ങൾ തള്ളിയതും 2026-ൽ ഓഹരി വിപണിയിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഏഷ്യയിലെ ഒന്നാം നമ്പർ കോടീശ്വരൻ എന്ന പദവിയിലേക്ക് വീണ്ടും അദാനിയെ എത്തിച്ചത്.
Gautam Adani becomes Asia’s richest person again with a net worth of $89.2 billion, surpassing Mukesh Ambani and Masayoshi Son, following a massive surge in Adani Group shares.
